കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. 17 പേരെ കോടതി വിട്ടയച്ചു. ഇന്ന് ശിക്ഷ വിധിക്കും, രാജ്യത്ത് ഭീകരപ്രവര്‍ത്തനം ലക്ഷ്യമാക്കി വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത ഭീകരസംഘടനയായ സിമി നടത്തിയ ആയുധ പരിശീലന കേസിലാണ് എന്‍ഐഎ വിധി പറഞ്ഞത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന് ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നഖ്വി, അബ്ദുള്‍ സത്താര്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മലയാളികള്‍. ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. പെട്രോള്‍ ബോംബ് നിര്‍മ്മാണം, ആയുധ പരിശീലനം എന്നിവയാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റം. പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
38 പ്രതികളാണ് കേസിലുള്ളത്. മുപ്പത്തിയേഴാം പ്രതി വാസിഖ് ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ് അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുപ്പത്തിയഞ്ചാം പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവുമായ അബ്ദുല്‍ സുബ്ഹാന് ഖുറേഷിയെ കോടതി വിസ്തരിച്ചില്ല. ഇയാളെ 24ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് പൂര്‍ത്തിയാക്കും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് പണം ഒഴുക്കിയത് ഖുറേഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: