ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമായി വാഴ്ത്തപ്പെടുന്നത് ബ്രസീലിന്റെ പെലെയാണെങ്കില്‍ ടോട്ടല്‍ ഫുട്ബോളിന്റെ ചക്രവര്‍ത്തിപദം അലങ്കരിക്കുന്നത് മറ്റൊരു താരമാണ്. ഡച്ച് ഇതിഹാസതാരം യോഹാന്‍ ക്രൈഫിനെയാണ് ടോട്ടല്‍ ഫുട്ബോളിന്റെ വക്താവായി അറിയപ്പെടുന്നത്. ടോട്ടല്‍ ഫുട്ബോള്‍ ഫലപ്രദമായി നടപ്പിലാക്കിയത് നെതര്‍ലന്‍ഡ്സാണ്. അതിന്മുന്നില് നിന്നത് ഹെന്‍ഡ്രിക്ക് യോഹാന്നസ് ക്രൈഫ് എന്ന യോഹാന്‍ ക്രൈഫും.
ടോട്ടല്‍ ഫുട്ബോള്‍ എന്നു പറഞ്ഞാല്‍ ഗോളിയൊഴികയെുള്ള താരങ്ങള്‍ പൊസിഷന്‍ മാറി കളിക്കും. അറുപതുകളുടെ അവസാന കാലത്താണ് ഇതിന്റെ തുടക്കം. ഹോളണ്ടാണ് ഉപജ്ഞാതാക്കള്‍. ഇതിഹാസങ്ങളുടെ പട്ടികയിലാണ് യോഹാന്‍ ക്രൈഫിന്റെ സ്ഥാനം. 1974-ലെ ലോകകപ്പില്‍ ഗോള്‍ഡന്‍ പന്ത് യോഹാന്‍ ക്രൈഫിനായിരുന്നു. ഈ ലോകകപ്പില്‍ മാത്രമാണ് ക്രൈഫ് കളിച്ചതും. അതിവേഗതയിലോടുന്ന ഒരു അത്ലറ്റായിരുന്നു ക്രൈഫ്. സഹകളിക്കാര്‍ ഏതു പൊസിഷനിലാണ് നില്‍ക്കുന്നതെന്ന് മനക്കണ്ണു കൊണ്ട് ക്രൈഫ് കണ്ടിരുന്നു. എന്നാല്‍ ക്രൈഫിന് ഒരു ദോഷമുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന ദേഷ്യം. മുന്കോപമില്ലായിരുന്നെങ്കില് ക്രൈഫ് പെലെയെക്കാള് ഒരു പടി മുന്നിലാകുമായിരുന്നു എന്നാണ് അന്നത്തെ ഫുട്ബോള്‍ വിദഗ്ധന്മാര് വിലയിരുത്തിയിരുന്നത്. കളിക്കാരനായും കോച്ചായും തിളങ്ങിയ അപൂര്‍വ്വ വ്യക്തിയാണ് ക്രൈഫ്.
ഡച്ച് ക്ലബായ അയാക്സിലൂടെയാണ് ക്രൈഫ് മുന്നേറ്റം തുടങ്ങിയത്. അയാക്സ് തുടര്‍ച്ചയായി 1971, 72, 73 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ കപ്പ് നേടി. 1972-ല്‍ ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പും നേടി. യൂറോപ്യന്‍ കപ്പ് നേട്ടത്തിലും ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിലും ക്രൈഫിന്റെ പ്രകടനം അതുല്യമായിരുന്നു.
ക്രൈഫും ഹോളണ്ട് ടീമും ലോക ഫുട്ബോളില്‍ അജയ്യരായിരുന്നെങ്കിലും ഒരു ലോകകപ്പോ യൂറോ കപ്പോ നേടാന്‍ കഴിഞ്ഞില്ല . അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായിരുന്നു ക്രൈഫ്. അതേസമയം സന്ദര്‍ഭത്തിനനുസരിച്ച് ഏത് പൊസിഷനിലും കളിക്കാന്‍ ക്രൈഫിന് കഴിഞ്ഞിരുന്നു. ആറ് പ്രതിരോധ നിരക്കാരെ വരെ കബളിപ്പിച്ച് ഗോളടിക്കുവാന്‍ ക്രൈഫിനു കഴിഞ്ഞിരുന്നു.
19-ാം വയസ്സിലാണ് യോഹാന്‍ ക്രൈഫ് ഡച്ച് ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹംഗറിക്കെതിരായ ആദ്യ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ക്രൈഫ് നേടിയ ഗോളിലുടെ നെതര്‍ലന്റ്സ് സമനില പിടിക്കുകയും ചെയ്തു. 1974-ലെ ജര്‍മ്മന്‍ ലോകകപ്പിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് നെതര്‍ലന്റ്സ് യോഗ്യത നേടിയത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ 2-0 ന് ഉറുഗ്വയെ തോല്‍പ്പിച്ചു. അടുത്ത കളിയില്‍ സ്വീഡനുമായി 0-0 സമനില. ബള്‍ഗേറിയയെ 4-1ന് നിലംപരിശാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ക്രൈഫിന്റെ ഇരട്ടഗോളുകളുടെ മികവില്‍ അര്‍ജന്റീനയെ 4-0ന് കീഴടക്കി. പിന്നീട് കിഴക്കന്‍ ജര്‍മ്മനിക്കെതിരെ 2-0 വിജയം നേടിയെങ്കിലും ്രൈകഫിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
അടുത്ത മത്സരം ലോകചാമ്പ്യന്മാരായ ബ്രസീലിനോട്. ക്രൈഫ് നേടിയ ഗോളടക്കം 2-0ന് ബ്രസീലിനെ പരാജയപ്പെടുത്തി നെതര്‍ലന്റ്സ് ഫൈനലിലേക്ക്. എതിരാളി പശ്ചിമ ജര്‍മ്മനി. ജര്‍മ്മനിയുടെ നായകനായി സാക്ഷാല്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. ക്രൈഫിനെ തളയ്ക്കാന്‍ ബെക്കന്‍ ബോവര്‍ പ്രതിരോധനിരക്കാരനായ ബര്‍ട്ടി വോട്സിനെ നിയോഗിച്ചു. ആദ്യം തന്നെ ഈ നീക്കം പാളി. ആദ്യ മിനിറ്റില്‍ തന്നെ നിസ്ക്കിന്സും ക്രൈഫും ചേര്‍ന്ന് 13ഓളം തവണ പന്ത് പാസ് ചെയ്ത് ജര്‍മ്മന്‍ കളിക്കാരെ കബളിപ്പിച്ചശേഷം ക്രൈഫ് ബോക്സിലേക്ക് കടന്നുകയറി. ജര്‍മ്മന്‍ പ്രതിരോധ നിരക്കാരന് ക്രൈഫിനെ ചവുട്ടിവീഴ്ത്തി. പെനാല്‍റ്റി ഹോളണ്ടിന്. കിക്കെടുത്ത നിലസ്ക്കിന്സ് ഹോളണ്ടിനെ മുന്നിലെത്തിച്ചു. ഇതെല്ലാം സംഭവിച്ചത് മത്സരം രണ്ട് മിനിറ്റ് മാത്രം പിന്നിടുന്നതിന് മുന്നേ. ആദ്യപകുതി ഹോളണ്ടിന്റേതായിരുന്നു. രണ്ടാംപകുതിയില്‍ ജര്‍മ്മന്‍ കളിക്കാര്‍ തുടരെ ഫൗള്‍ ചെയ്തു. ഹോളണ്ടിന്റെ കളിയുടെ വേഗം കുറഞ്ഞു. ജര്‍മ്മനിക്ക് 2-1 വിജയം. ദേശീയ ടീമിന് വേണ്ടി 48 മത്സരങ്ങളില്‍ മാത്രം കളിച്ച് 33 ഗോളുകള്‍ നേടിയ ക്രൈഫ് 1977-ല്‍ ദേശീയ ജേഴ്സി അഴിച്ചുവെച്ചു.
അഞ്ച് തവണ ഡച്ച് ഫുട്ബോളര് ഓഫ് ദി ഇയര്‍ ആയി ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1969, 1971, 1972, 1984 എന്നീ വര്‍ഷങ്ങളില്‍. 1968-ല്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ ക്രൈഫ് 1971, 1973, 1974 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര് ബഹുമതിയും സ്വന്തമാക്കി. 1974-ലെ ഫിഫ വേള്‍ഡ്കപ്പ് ഓള് സ്റ്റാര്‍ ടീമിലും 20-ാം നൂറ്റാണ്ടിലെ ലോക ടീമിലും ക്രൈഫ് ഇടം പിടിച്ചു. വിരമിച്ചശേഷം അയാക്സിന്റെയും ബാഴ്സയുടെയും മാനേജര്‍ പദവിയും ക്രൈഫ് വഹിച്ചു. 1947-ല്‍ ആംസ്റ്റര്‍ഡാമിലാണ് ക്രൈഫിന്റെ ജനനം. പന്ത്രണ്ടാം വയസില്‍ അയാക്സ് ടീമിലെത്തി. പത്തൊന്‍പതാം വയസില്‍ ദേശീയ ടീമിലുമെത്തി.2016 മാര്‍ച്ച് 24ന് യോഹാന്‍ ക്രൈഫ് ഈ ലോകത്തോടു യാത്ര പറഞ്ഞു. 68-ാം വയസ്സില്‍ ശ്വാസകോശാര്‍ബുദത്തിന് കീഴടങ്ങി.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: