കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടിബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി ബോബി രാജ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സേലത്ത് വച്ചാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്. മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
മേയ് ഒമ്പതിന് രാത്രിയായിരുന്നു സംഭവം. നഗരസഭാ സ്റ്റേഡിയത്തോടു ചേർന്നാണ് ഏറെക്കാലമായി കുടുംബം താമസിച്ചിരുന്നത്. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടു പോയെങ്കിലും അൽപം ദൂരം ചെന്നപ്പോൾ കുട്ടി നിലവിളിച്ചു. ബഹളം കേട്ട് ഉണർന്ന നാടോടി കുടുംബങ്ങൾ യുവാവിനെ മർദ്ദിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ തന്നെ നാടോടികളുടെ കൂട്ടത്തിലുളള ഒരാൾ വിവരമറിയിച്ചതനുസരിച്ച പോലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു. എന്നാൽ വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുള്ളറ്റിൽ നിന്നും വീണ് തലക്ക് പരിക്കേറ്റുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
പിന്നീട് യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച് പി.ടി ബേബിരാജ് എന്നപേരിലുളള 50,000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏൽപിച്ചു. സംഭവം പുറത്ത് പറയരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, ബാലികയുടെ മുത്തശ്ശി പയ്യന്നൂർ ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതോടെയാണ് ബേബി ഒളിവിൽ പോയത്. തുടർന്ന് ജാഗ്രതാ സമിതി പ്രവർത്തകരാണ് കുട്ടിയെയും രക്ഷിതാക്കളെയും പോലിസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: