മലപ്പുറം: ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി.എന്‍. ഷാജഹാനെ (ഷാജി-41)യാണ് പൊന്നാനി സിഐയും സംഘവും പിടികൂടിയത്. 2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്. പരാതി നല്കിയ പെണ്‍കുട്ടിയെ പൊന്നാനി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എടപ്പാളിലെ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം വിവാദമാകുകയും പോലീസിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.
മൂന്ന് മക്കളുള്ള സ്ത്രീയെയാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാനാവാതെ കുട്ടി ഉമ്മയോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് മൂടിവെക്കുകയായിരുന്നു. പൊന്നാനിയിലെ സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നെന്നും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലടക്കം പ്രതിയുമാണ്. പ്രതിയെ മഞ്ചേരി പോക്സോ കോടതി റിമാന്റ് ചെയ്തു.
ഏരിയാ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ത്രീ പീഡനത്തിന് ഗോവയില്‍ അറസ്റ്റിലായി. മംഗലാപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി വിനോദ്കുമാറാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ ഗോവയിലെ ലോഡ്ജില്‍ നിന്നു പോലീസ് പിടികൂടി എന്നാണ് വിവരം.
വിനോദ്കുമാര്‍ ബംഗ്ലൂരില്‍ പോയിരിക്കുകയാണെന്നാണ് മംഗലാപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കടകംപള്ളി സുരേന്ദ്രന്റെ അടുത്ത അനുയായി ആണ് വിനോദ്കുമാര്‍. നാട്ടിലും ഇത്തരത്തില്‍ നിരവധി പീഡന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പലതും പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്തതായും പറയപ്പെടുന്നു. തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സലര്‍, ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളിലും വിനോദ്കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: