വത്തിക്കാന്‍ സിറ്റി: സ്ഥാനമൊഴിയാന്‍ ആലോചിക്കുന്നതായി മാര്‍പ്പാപ്പ. ഇടയ സമൂഹത്തോട് വിട പറയേണ്ടതെപ്പോഴെന്ന് ആലോചിച്ചുവെന്നും ഏറ്റവും നീണ്ടകാലം ഈ സ്ഥാനത്തു തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോപ് ഫ്രാന്‍സിസ് പറഞ്ഞു. വത്തിക്കാനില്‍ ചൊവ്വാഴ്ച കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു.
ബിഷപ്പുമാര്‍ക്ക് ഉപദേശങ്ങളും നല്കി. ബിഷപ്പുപദം ഒരു പണിമാത്രല്ല, മറിച്ച് ഇടയസമൂഹത്തിനു വേണ്ടിയാകണം ബിഷപ് ജീവിതത്തില്‍ എന്തു ചെയ്യുന്നതുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ബിഷപ്പുമാര്‍ക്കെതിരേ ഉയരുന്ന വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നത്. ചിലിയന്‍ ബിഷപ് ലൈംഗിക വിവാദത്തിലും മറ്റു പലരും സാമ്പത്തിക ഇടപാടുകളില്‍ പെട്ടതുമായിരിക്കാം ഈ അഭിപ്രായപ്രകടനത്തിനു കാരണമെന്ന് വ്യാഖ്യാനങ്ങളുണ്ട്.
സ്ഥാനമൊഴിയുന്നതിനെപ്പറ്റി സെന്റ് പോളിന്റെ വചനം ഉദ്ധരിച്ചായിരുന്നു മാര്‍പ്പാപ്പയുടെ പ്രസംഗം. ”ഞാനിതു വായിക്കുമ്പോള്‍ ഞാന്‍ എന്നെക്കുറിച്ചാണ് ആലോചിച്ചത്. കാരണം ഞാനും ബിഷപ്പാണ്, ഞാനും ഒഴിയേണ്ടയാളാണ്,”മാര്‍പ്പാപ്പ പറഞ്ഞു.
പോപ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞ് പുതിയവര്‍ക്ക് വഴിയൊരുക്കിയ കാര്യവും പോപ് ്രഫാന്‍സിസ് അനുസ്മരിച്ചു. എന്നാല്‍, 81 കഴിഞ്ഞ അദ്ദേഹം എന്നു വിരമിക്കുമെന്ന കാര്യമൊന്നും പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: