ഛാന്ദോഗ്യോപനിഷത്ത്-25
പുരുഷനെ യജ്ഞമായി സങ്കല്പ്പിച്ചുള്ളതിന്റെ തുടര്‍ച്ചയാണ് ഇനി പറയുന്നത്. യജ്ഞത്തിനും പുരുഷനും തമ്മിലുള്ള സാദൃശ്യത്തേയും ഇവ രണ്ടിന്റേയും സാമാന്യ ധര്മ്മങ്ങളേയും വിവരിക്കുന്നു. യജ്ഞങ്ങൡ ദീക്ഷയെടുക്കുമ്പോള് ആഹാരം കഴിക്കുന്നതിലും മറ്റും നിയന്ത്രണങ്ങളുണ്ട്. യാത്രകളോ വിനോദങ്ങളോ പറ്റില്ല. ദീക്ഷാകാലം ക്ലേശമുള്ളതാണ്. മനുഷ്യജീവിതത്തില്‍ വിശപ്പും ദാഹവും ആഗ്രഹങ്ങള്‍ നടക്കാത്തതുകൊണ്ടുള്ള ദുഃഖവും ദീക്ഷാകാലത്തെ ക്ലേശങ്ങളെപ്പോലെയാണ്. ഭക്ഷിക്കാനാഗ്രഹിക്കുക, വെള്ളം കുടിക്കാന്‍ തോന്നുക, സന്തോഷിക്കാതിരിക്കുക എന്നിവ യജ്ഞമായ പുരുഷന്റെ ദീക്ഷകളാണ്. പിന്നെ ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ഉപസത്തുക്കളോടെ സമാനതയെ നേടുന്നു.
ഉപസത്ത് എന്നാല്‍ ഭിക്ഷക്കുശേഷം സോമയാഗം തുടങ്ങുന്നതിന് മുമ്പ് മൂന്ന് ദിവസം ചെയ്യേണ്ട കര്‍മ്മങ്ങളാണ്. ആ സമയത്ത് ഭക്ഷണം കഴിക്കുന്നതിലും മറ്റും ഇളവുണ്ട്. ഉപസത്ത് കര്‍മ്മം കഴിയുമ്പോള്‍ യജമാനന് ആത്മവിശ്വാസവും ധൈര്യവും സന്തോഷവുമുണ്ടാകും. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഇഷ്ടപ്പെട്ടത് നടക്കുമ്പോഴും ഇതേപോലെ തോന്നും. ഇതാണ് ഉപസത്തുമായുള്ള സാമ്യം.
പിന്നെ ചിരിക്കുന്നതും കഴിക്കുന്നതും മൈഥുനം ചെയ്യുന്നതും സ്തോത്രങ്ങളോടും ശാസ്ത്രങ്ങളോടും സമാനതയാകലാണ്. ചില പ്രത്യേക അവസരങ്ങളില്‍ സ്വരത്തോടെ ചെല്ലുന്ന സ്തോത്രങ്ങളാണ് ശാസ്ത്രങ്ങള്‍. ചിരി മുതലായവയ്ക്കും സ്തോത്രങ്ങള്‍ക്കും സാമ്യം ശബ്ദം ഉണ്ട് എന്നതാണ്.
പിന്നെ തപസ്സ്, ദാനം, ഋജുത്വം, അഹിംസ, സത്യഭാഷണം എന്നിവ പുരുഷയജ്ഞത്തിന്റെ ദക്ഷിണകളാണ്. യജ്ഞത്തിലും മറ്റും ദക്ഷിണ നല്കുമ്പോള് പുണ്യം വര്‍ധിക്കുന്നതുപോലെ തപസ്സ് മുതലായവ ധര്‍മ്മത്തെ വര്‍ധിപ്പിക്കുന്നു. അതിനാല്‍ അവ ദക്ഷിണയാണ്.
ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീ പ്രസവിക്കും എന്നും പ്രസവിച്ചു കഴിഞ്ഞാല്‍ ‘സവിച്ചു’ എന്നും പറയുന്നു. പിറവി പുരുഷയജ്ഞത്തിന്റെ ഉത്പാദനമാണ്. മരണം യജ്ഞത്തിന്റെ അവഭൃഥസ്നാനമാണ്. സവനം എന്നത് പരുഷനും യജ്ഞത്തിനും സാമാന്യധര്‍മ്മമാണ്. ‘ഷുങ് പ്രാണി പ്രസവേ’ എന്ന് പ്രസവാര്ത്ഥത്തിലും ‘ഷുങ് അഭിഷവേ’ എന്ന് അഭിഷവാര്ത്ഥത്തിലും ഉപയോഗിക്കാം. പ്രസവം പുരുഷന്റെ ഉത്പാദനമാണ്. അതുപോലെ യജ്ഞത്തില്‍ സോമരസം പിഴിഞ്ഞെടുക്കലാണ്. യജ്ഞത്തിന്റെ അവസാനമുള്ള കുളിയാണ് അവഭൃഥസ്നാനം. ഇതോടെ യജ്ഞം തീരുന്നതുപോലെ മരണം പുരുഷന്റെ അവസാനമാണ്. അതുകൊണ്ട് പുരുഷനെ യജ്ഞമായി കണക്കാക്കാം.
ഈ യജ്ഞദര്‍ശനത്തെ അംഗിരസ്സ് ഗോത്രത്തിലെ ഘോഷന്‍ എന്ന ഋഷി ദേവകീപുത്രനായ കൃഷ്ണന് ഉപദേശിച്ചു. ഈ യജ്ഞദര്‍ശനത്തെ കേട്ട് കൃഷ്ണന് മറ്റ് വിദ്യകളില്‍ തൃഷ്ണയില്ലാത്തവനായിത്തീര്ന്നു. ഇതിനെ അറിയുന്നയാള്‍ അവസാനകാലത്ത് മൂന്ന് മന്ത്രങ്ങള്‍ ജപിക്കണം. 1. നീ ക്ഷതി (നാശം) ഇല്ലാത്തവനാകുന്നു. 2. നീ ച്യുതി (മാറ്റം) ഇല്ലാത്തവനാകുന്നു 3. നീ പ്രാണനും സൂക്ഷ്മവുമാകുന്നു എന്നിങ്ങനെയാണവ. ഇത് സംബന്ധിച്ച് രണ്ട് ഋക്കുകളുണ്ട്.
ദേവകിയുടെ മകനായ കൃഷ്ണന് എന്നത് ശ്രീകൃഷ്ണന് എന്ന രീതിയിലല്ല എന്ന് മീമാംസകള്‍ പറയുന്നു. എന്നാല്‍ ഗീതാചാര്യനായ ശ്രീകൃഷ്ണന്‍തന്നെയാണ് എന്നാണ് ചരിത്രം പഠിക്കുന്നവര്‍ പരിഗണിക്കുന്നത്. ഗീതയില്‍ കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പണമായി ചെയ്ത് ജീവിതം സാധനാ മയമാക്കിത്തീര്ക്കണം എന്ന് പറയുന്നത് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷയജ്ഞ ദര്‍ശനത്തിന് ശ്രീകൃഷ്ണ ഉപദേശങ്ങളോട് സാമ്യമുണ്ട്. മൂന്ന് ഹവനം ചെയ്യുന്നവര്‍ ഈ യജ്ഞംകൊണ്ട് 116 വര്‍ഷം ജീവിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ശ്രീകൃഷ്ണ ഭഗവാന് 128 വയസ്സ് വരെ ജീവിച്ചതായാണ് ഭാഗവതം പറയുന്നത്.
ബ്രഹ്മചര്യം മുതലായ സാധനകളാല്‍ ഉള്ളം തെളിഞ്ഞവരും പുറമെയുള്ള വിഷയങ്ങൡ നിന്ന് ഇന്ദ്രിയങ്ങളെ പിന്തിരിപ്പിച്ചവരുമാണ് ബ്രഹ്മജ്ഞാനികള്‍. അവര്‍ സ്വയം പ്രകാശമായ പരബ്രഹ്മത്തില്‍ നിലകൊണ്ട് പകല്‍പോലെ എങ്ങും വ്യാപിച്ച ആ പ്രകാശത്തെ എല്ലായിടത്തും കാണുന്നു. ആ പ്രകാശം കാരണമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റും പ്രകാശിക്കുന്നത് എന്ന് ഒരു ഋഷി പറഞ്ഞു. അറിവില്ലായ്മയുടെ കൂരിരുട്ടിനായുള്ളതും അജ്ഞാനത്തെ നശിപ്പിക്കുന്നതും ആദിത്യനില്‍ ചെയ്യുന്ന ജ്യോതിസ്സിനേയും ഒന്നായി കാണുന്നു. ആ ഐക്യത്തെ സാക്ഷാത്കരിച്ചാല്‍ ജ്യോതിസുകളില്വെച്ച് ഉന്നമനം പരമ പ്രകാശസ്വരൂപനും രസങ്ങളെയും രശ്മികളെയും ജഗത്തിന്റെ പ്രാണങ്ങളേയും ഈരണം ചെയ്യുന്നതിനാല്‍ ‘സൂര്യന്’ എന്ന് വിളിക്കുന്നവനുമായ ദേവനെ നാം പ്രാപിച്ചിരിക്കുന്നുവെന്ന് മറ്റൊരു ഋഷി പറഞ്ഞു. നേരത്തെ മൂന്ന് യജുസ്സുകളെക്കൊണ്ട് പറഞ്ഞ അതേ ദേവനെത്തന്നെയാണ് ഋക്കുകളും സ്തുതിക്കുന്നത്. സൂര്യനെ ശരണം പ്രാപിച്ച്, അവിടെ എത്തിച്ചേര്‍ന്ന് യജ്ഞകല്‍പ്പന സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: