ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.റ്റി. ദേവഗൗഡയോട് 23153 വോട്ടിന് പരാജയപ്പെട്ടു. രണ്ടാമത് മത്സരിച്ച ബദാമിയില്‍ ബിജെപി നേതാവ് ശ്രീരാമലുവിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. വെറും 1696വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ധരാമയ്യ വിജയിച്ചത്.
സ്ഥിരമായി വിജയിക്കുന്ന വരുണ സീറ്റ് മകന് യതീന്ദ്രയ്ക്ക് നല്‍കിയാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ മത്സരിച്ചത്. മുന്‍ സഹപ്രവര്ത്തകന് കൂടിയായ ജി.റ്റി. ദേവഗൗഡയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തില്‍ തന്നെ സിദ്ധരാമയ്യ ഇവിടെ പരാജയം മണത്തു. ഇതോടെയാണ് അടുത്ത സീറ്റ് തേടി ബദാമിയില്‍ എത്തിയത്.
കടുത്ത വെല്ലുവിളിയാണ് ബിജെപി നേതാവ് ബി. ശ്രീരാമലു ഇവിടെ ഉയര്‍ത്തിയത്. വോട്ടെണ്ണലിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ശ്രീരാമലു മുന്നിലെത്തി. സിദ്ധരാമയ്യ രണ്ടു മണ്ഡലത്തിലും പരാജയപ്പെടുമെന്ന ഘട്ടത്തില്‍ എത്തിയിരുന്നു. അവസാനഘട്ടത്തില്‍ മാത്രമാണ് സിദ്ധരാമയ്യ മുന്നിലെത്തിയത്.
ചാമുണ്ഡേശ്വരിയില്‍ വിജയിക്കില്ലെന്ന മനസ്സിലാക്കിയ സിദ്ധരാമയ്യ എളുപ്പത്തില്‍ വിജയിക്കാനാണ് കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ ബദാമിയില്‍ എത്തിയത്. എന്നാല്‍ മൊളകലാമുരുവില് മത്സരിക്കാന്‍ പത്രിക നല്കിയ ശ്രീരാമലുവിനെ ബിജെപി ബദാമിയിലും സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ സിദ്ധരാമയ്യ വിയര്‍ത്തു. ഇവിടെയും ജാതിരാഷ്ട്രീയം ഉയര്‍ത്തി വിജയിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബിജെപി വികസനം ചര്‍ച്ചയാക്കിയതോടെ സിദ്ധരാമയ്യയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.
ബാദാമിയിലും പരാജയപ്പെടുമെന്ന് ഉറപ്പായ സിദ്ധരാമയ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ചില കോണ്‍ട്രാക്ടര്‍മാരെ കൂട്ടുപിടിച്ചായിരുന്നു.
ആദായ നികുതി വകുപ്പ് സിദ്ധരാമയ്യ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. സിദ്ധരാമയ്യ പണവും പാരിതോഷികവും നല്കി വോട്ടര്‍മാരെ സ്വാധീനിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: