ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരുടെ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണവും ദേശീയ സംഘടനാ സെക്രട്ടറി റാംമാധവിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലും കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്.
2013ലെ 40 സീറ്റില്‍ നിന്ന് ബിജെപിയുടെ സീറ്റ് 104 ആയി വര്‍ധിച്ചപ്പോള്‍ 122 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇക്കുറി 77 സീറ്റ് മാത്രമാണ് ലഭിച്ചത്. 2013ല്‍ 40 സീറ്റ് ലഭിച്ച ജെഡിഎസിന് 36 സീറ്റായി കുറഞ്ഞു.
മോദിയുടെ പ്രചാരണമാണ് കര്‍ണാടകത്തെ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിച്ചത്. ആറ് ദിവസം 21 മഹാറാലികളില്‍ ജനലക്ഷങ്ങള്‍ക്ക് ആവേശമായി മോദി മാറിയപ്പോള്‍, ഒരു മാസം കര്‍ണാടകത്തില്‍ താമസിച്ച് അമിത്ഷാ 450ഓളം പൊതുസമ്മേളനങ്ങളിലും റോഡ് ഷോകളിലും പങ്കെടുത്തു.
കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുള്‍പ്പെടെ 56 ബിജെപി ദേശീയ നേതാക്കളാണ് സംസ്ഥാനത്ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധി ഒരു മാസം സംസ്ഥാനത്ത് ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധിക്ക് പുറമെ സോണിയാഗാന്ധി, മന്‍മോഹന്‍സിങ്, ശശിതരൂര്‍, ഉമ്മന്‍ചാണ്ടി തുടങ്ങി തെലുങ്കുതാരം ചിരഞ്ജീവി വരെയുള്ളവരും പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: