ദേവഗൗഡയെ പുറംകാലുകൊണ്ട് തൊഴിച്ച് കോണ്‍ഗ്രസില്‍ എത്തിയ നേതാവാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കര്‍ണാടകയില്‍ വാഴിക്കപ്പെട്ട സിദ്ധരാമയ്യ ശക്തി സമാഹരിച്ച് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കരുക്കളൊക്കെ നീക്കി. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിക്കുമെന്ന് വീമ്പടിച്ച സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
രണ്ടുമണ്ഡലത്തില്‍ മത്സരിച്ച സിദ്ധരാമയ്യ ഒരിടത്ത് ദയനീയമായി തോറ്റു. മറ്റൊരിടത്ത് ജയിച്ചതാകട്ടെ നേരിയ ഭൂരിപക്ഷത്തിന്. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 78 സീറ്റുകള്‍ മാത്രം. ബിജെപി ഉന്നത വിജയം നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോഴാകട്ടെ കണ്ണുതള്ളിപ്പോയി. ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ഏത് കഴുതക്കാലും പിടിക്കണമെന്ന് സോണിയയ്ക്ക് നിര്‍ബന്ധം. സോണിയയ്ക്കൊപ്പം വനിതാ ഐക്യവേദിയും രൂപപ്പെട്ടു. മായാവതിയും മമതാബാനര്‍ജിയും വൃന്ദാകാരാട്ടും മദാമ്മയോടഭ്യര്ത്ഥിച്ചു. ബിജെപി അധികാരത്തിലേറുന്നത് തടയണം. സിദ്ധരാമയ്യയെ മദാമ്മ വിളിച്ചു. ബിജെപി ഭരണത്തിലെത്താന്‍ പാടില്ല. ദേവഗൗഡയെ വിളിച്ചു. ഒരിക്കല്‍ പ്രധാനമന്ത്രിസ്ഥാനത്തില്‍ നിന്നും വലിച്ചുതാഴെയിട്ട ദേവഗൗഡയുടെ മകനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ബിജെപിയെ തടയണം. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ലിനെ മാറ്റിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് പുല്ലും തിന്നും എന്നാക്കാം. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ദേവഗൗഡയെ നീക്കുമെന്നായപ്പോള് പാര്‍ലമെന്റില്‍ ഗൗഡ ഗര്‍ജിച്ചു. മഹാരഥന്മാര് ഇരുന്ന കസേരയിലിരുന്ന് ഇത്തരം വഞ്ചന നടത്തരുത്.”
കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജെഡിയുഎസിന്റെ 37 ഉം ചേര്‍ത്ത് 115 അംഗബലത്തില്‍ മന്ത്രിസഭ ഉണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പും നല്കി. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല. കുമാരസ്വാമി കോണ്‍ഗ്രസുമായി ചേരുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നുറപ്പ്.
കോണ്‍ഗ്രസുമായി ചേരുന്നതിനോട് വിയോജിപ്പുള്ള 13 അംഗങ്ങള്‍ ജനതാദളിലുണ്ട്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ജയിച്ച് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാകാന്‍ അവര്‍ ഒരുക്കമല്ല. കുമാരസ്വാമി മുഖ്യമന്ത്രിയായാലും നിയമസഭയില്‍ കൈപൊക്കാന്‍ അവരുണ്ടാകില്ല എന്നാണ് ഒടുവിലത്തെ വിവരം. അതോടെ, കോണ്‍ഗ്രസ് ദേവഗൗഡയ്ക്ക് മുന്നില്‍ കീഴടങ്ങിയാലും അധികാരം തുടരാന്‍ കഴിയില്ല. അടിയും കൊണ്ടു, പുളിയും കുടിച്ചു എന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസും ജനതാദളും എത്തുമെന്നുറപ്പ്. കോണ്‍ഗ്രസിലെ 10 പേരും ഇടഞ്ഞുനില്‍ക്കുന്നു.
ജനാധിപത്യ കീഴ്വഴക്കമനുസരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. ഗവര്‍ണറുടെ മുന്നിലല്ല. കീഴ്വഴക്കം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് ബി.എസ്.യദ്യൂരപ്പ ഗവര്‍ണറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പന്ത് ഗവര്‍ണരുടെ കോര്‍ട്ടിലാണ്. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. അതിനെ ചോദ്യം ചെയ്യാന്‍ ഒരു കക്ഷിക്കും അവകാശമില്ല. കര്‍ണാടകം തിരസ്കരിച്ച കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ല.
പണ്ട് കേരളത്തില്‍ ചെറുകക്ഷിയായ പിഎസ്പിയെ പിന്തുണച്ച് പട്ടംതാണുപിള്ള അധികാരത്തിലെത്തിയ ചരിത്രമുണ്ട്. സിപിഐക്ക് പിന്തുണ നല്കി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയ ചരിത്രവുമുണ്ട്. അത് കര്‍ണാടകത്തില്‍ നടക്കാന്‍ പോകുന്നില്ല. കര്‍ണാടകത്തില്‍ ആവര്‍ത്തിച്ച് പിന്‍സീറ്റ് ഡ്രൈവ് നടത്താനുള്ള നീക്കം നടപ്പില്ല. ജനവിധി അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമാണ് കോണ്‍ഗ്രസിന് നിര്‍വഹിക്കാനുള്ളത്. ജനവിധിയും തലവിധയും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: