മലപ്പുറം: എടപ്പാളിലെ പീഡനമടക്കം അഞ്ചുമാസത്തിനിടെ മലപ്പുറം ജില്ലയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം 85. ഇതില്‍ പലകേസുകളുടെയും അന്വേഷണം പാതിവഴിയില്‍ നിലച്ചു. ഭീഷണിപ്പെടുത്തി കുട്ടികളെ കൊണ്ട് മൊഴിമാറ്റി പറയിച്ചാണ് കേസുകള്‍ മിക്കതും ഒതുക്കിയത്.
മാര്‍ച്ചില്‍ അരീക്കോട് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. ബന്ധുവിന്റെ പീഡനത്തിന് ഇരയായ 12 വയസ്സുകാരിയെ ചൈല്ഡ്ലൈന് ഇടപെട്ട് സംരക്ഷണകേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍ പരീക്ഷയെഴുതാന്‍ കുട്ടി സ്കൂളില്‍ പോയപ്പോള്‍ ബന്ധുക്കള്‍ അവിടെ നിന്ന് കടത്തികൊണ്ടുപോയി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മനോരോഗിയായി ചിത്രീകരിച്ച് കേസ് ദുര്‍ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സംരക്ഷണകേന്ദ്രം പോലീസില്‍ പരാതി നല്കി.
എന്നാല്‍ അരീക്കോട് പോലീസ് പരാതിയില്‍ അന്വേഷണം പോലും നടത്താന്‍ തയ്യാറായില്ല. ബാലക്ഷേമ സമിതി ഇടപെട്ടതോടെ അഞ്ച് ദിവസത്തിന് ശേഷം കുട്ടിയെ തിരികെയെത്തിച്ചു. ബന്ധുവിനെതിരെ കുട്ടിയുടെ മൊഴിയുണ്ടെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ജനുവരി മുതല്‍ നടന്ന മിക്ക സംഭവങ്ങളിലും ഇരയായത് 13നും 18നും ഇടയിലുള്ള കുട്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: