ന്യൂദല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും പ്രഭാരിമാരുടെയും യോഗം അമിത് ഷാ ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തതിന് പിറ്റേന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലമെത്തിയത്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജാതി മത വര്‍ഗ്ഗീയതയും പ്രാദേശിക തീവ്രവാദവുമായിരുന്നു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ പ്രധാന ആയുധം. കന്നഡ വികാരമുയര്‍ത്തിയും ലിംഗായത്തുകളെ പ്രത്യേക മതമാക്കിയും മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചും രാഹുലും സംഘവും വിഭാഗീയ രാഷ്ട്രീയത്തില്‍ അഭയം തേടി. മതതീവ്രവാദ പാര്‍ട്ടിയായ എസ്ഡിപിഐ മൂന്നിടത്ത് മാത്രമാണ് മത്സരിച്ചത്.
നേരായ വഴിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് തുടക്കമിട്ട വിഭാഗീയ രാഷ്ട്രീയം ഗുജറാത്തിന് പിന്നാലെ കര്‍ണാടകയിലും പരാജയപ്പെട്ടു. ജാതിരാഷ്ട്രീയമാണ് തിരിച്ചടിക്ക് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി ഇന്നലെ തുറന്നടിച്ചു. പൊതുതെരഞ്ഞെടുപ്പിലേക്ക് മോദിയെ നേരിടാന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ണാടക ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.
താരതമ്യേന സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായാണ് കര്‍ണാടകയെ ബിജെപി നോക്കിക്കാണുന്നത്. ആന്ധ്രയില്‍ ടിഡിപി എന്‍ഡിഎ വിട്ടതോടെ ദക്ഷിണേന്ത്യയില്‍ എവിടെയും ബിജെപി ഭരണത്തിലില്ല. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലെ മുന്നേറ്റം പ്രതിഫലിക്കുമെന്ന് അമിത് ഷാ പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെയും വിധി സ്വാധീനിക്കും. ആസാം പിടിച്ചെടുത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിന് ബിജെപി തുടക്കമിട്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ജയിക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി കീഴടക്കി. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആസാമാണ് കര്‍ണാടക.
പൊതുതെരഞ്ഞെടുപ്പിലേക്ക് വിശാല സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഫലം. തൃണമൂലും എസ്പിയും ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ല. കര്‍ണാടകയിലെ തോല്‍വിയോടെ പ്രാദേശിക കക്ഷികളുടെ നിലവാരത്തിലേക്ക് കോണ്‍ഗ്രസ്സുമെത്തി.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന അവകാശവാദം സഖ്യചര്‍ച്ചകളില്‍ വിലപ്പോവില്ല. ജെഡിഎസ്സിന് കീഴടങ്ങി സര്‍ക്കാരുണ്ടാക്കുന്നത് കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വിലപേശലിന് മറ്റ് പാര്‍ട്ടികളെയും പ്രേരിപ്പിക്കും. 2019ല്‍ മഹാസഖ്യം യാഥാര്‍ത്ഥ്യമായാലും ജൂനിയര്‍ പാര്‍ട്ണറുടെ റോളാകും കോണ്‍ഗ്രസ്സിന്. 2020ല്‍ നാല് രാജ്യസഭാ അംഗങ്ങള്‍ വിരമിക്കുന്നുണ്ട്. ഇതില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: