കൊച്ചി: സോളാര്‍ കേസില്‍ ജസ്റ്റീസ് ജി ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍ ഇവര്‍ക്കെതിരെ. സരിതാ നായര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ച പരാമര്‍ശങ്ങളും കണ്ടെത്തലുകളും നീക്കാന്‍ കോടതി ഉത്തരവിട്ടു.
സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. അവ നീക്കിയ ശേഷമുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിയമപരമായ നടപടി സ്വീകരിക്കാം. കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പുകള്‍ പുനപരിശോധിക്കണമെന്നും 65 പേജുള്ള ഉത്തരവില്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിനാല്‍ മാധ്യമങ്ങളും ജനങ്ങളും കത്ത് ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. അതോടെ ഹര്‍ജിക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടു. സ്വകാര്യതക്കും ന്യായമായ വിചാരണക്കുമുള്ള അവകാശം ഇല്ലാതായി. റിപ്പോര്‍ട്ട് സര്‍ക്കാറും കക്ഷികളും അംഗീകരിക്കണമെന്നില്ലെങ്കിലും ഹൈക്കോടതി മുന്‍ ജഡ്ജി തയാറാക്കിയതായതിനാല്‍ പരാമര്‍ശങ്ങള്‍ നിയമപരമായി സാധുതയുള്ളതാണെന്നും സത്യസന്ധമാണെന്നുമുള്ള ധാരണ ഉണ്ടായി. സത്യം തെളിയിക്കപ്പെട്ടന്ന തരത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ചകളും നടത്തി. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സത്യം തെളിയിക്കപ്പെട്ടന്ന ധാരണ ശരിയല്ല. കോടതി ചൂണ്ടിക്കാട്ടി.
സരിതയുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണ്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. കോടതി പറഞ്ഞു. സരിത 2013 ജൂലൈ 19ന് എഴുതി എന്നു പറയുന്ന കത്ത് കമ്മീഷന് ലഭിച്ചത് 2016 ജൂണ്‍ ആറിനാണ്. ഒരാള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ കമീഷന് നോട്ടീസ് നല്കി വിളിച്ചു വരുത്തി വാദം കേള്‍ക്കണം. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് നല്‍കിയത് 2015 ജൂലൈ ഒമ്പതിനാണ്. നോട്ടീസ് അയച്ച് ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തുകയാണ് വേണ്ടിയിരുന്നത്. പകരം സരിതയുടെ കത്തിന്റെ പകര്‍പ്പ് കമ്മീഷന് അയച്ചു നല്‍കിയത് നിയമപരമല്ല. പരിഗണനാവിഷയവുമായി ബന്ധിമില്ലാതിരുന്നിട്ടും കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.
വ്യക്തമായ അഭിപ്രായം രൂപീകരിക്കാതെയാണ് കമ്മീഷന് രൂപീകരിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ഹൈക്കോടതി അനുവദിച്ചില്ല. രൂപീകരണ സമയത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ മന്ത്രിയുമായിരുന്നു. അതിനാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന് രൂപീകരിച്ചതെന്ന വാദം ഉയര്‍ത്താന്‍ ഇവര്‍ക്ക് കഴിയില്ല.
സോളാര്‍ ക്രിമിനല്‍ കേസുകളില്‍ തെറ്റായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് തിരുവഞ്ചൂരിനെതിരായ ആരോപണമെന്നു കോടതി പറഞ്ഞൂ. കമ്മീഷന്റെ നോട്ടീസ് കൈപറ്റി നടപടിക്രമങ്ങളില്‍ പങ്കെടുത്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവൃത്തികള്‍ സംബന്ധിച്ച കമ്മീഷന് കണ്ടെത്തലില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്, ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്, സി എല്‍ ആന്റോ, സരിത എസ് നായര്‍, രഘുനാഥന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: