ന്യൂദല്‍ഹി: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന ശ്രീശാന്തിന്റെ അപേക്ഷയെ എതിര്‍ത്ത് ബിസിസിഐ. ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്നും കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബിസിസിഐ സുപ്രീം കോടതിയില്‍ വാദിച്ചു.
പ്രതികളെ വെറുതെ വിട്ടതിനെതിരേ ദല്‍ഹി പോലീസിന്റെ അപ്പീലില്‍ ജൂലൈ അവസാനത്തോടെ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ ശ്രീശാന്ത് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ സഹായകമാകും വിധം ഇടക്കാല ഉത്തരവിറക്കണമെന്നുമായിരുന്നു ശ്രീശാന്തിന്റെ ആവശ്യം. ഒത്തുകളിയില്‍ പണം വാങ്ങിയെന്ന് ശ്രീശാന്ത് സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന് പരാഗ് ത്രിപാഠി വാദിച്ചു.
എന്നാല്‍ ക്രിക്കറ്റില്‍ ഒരു തവണ പുറത്തായ ബാറ്റ്സ്മാന് പോലും രണ്ടാം ഇന്നിംഗ്സില്‍ ഇറങ്ങാന്‍ അവസരമുണ്ടെന്നും കൗണ്ടിയില്‍ കളിക്കാന്‍ ശ്രീശാന്തിനെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: