ബെംഗളൂരു: ഐപിഎല്ലിന്റെ 11ാം പതിപ്പില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് കഷ്ടകാലമാണെങ്കിലും നായകന് വിരാട് കോഹ്ലിയുടെ ബാറ്റിന് നല്ല കാലം തന്നെയാണ്. വീണ്ടും ഒരു സീസണില്‍ കൂടി വിരാടിന്റെ ബാറ്റ് 500ന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടി. 11ാം പതിപ്പിലെത്തി നില്ക്കുന്ന ഐപിഎല്‍ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് കോഹ്ലി 500 ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്.
12 മത്സരങ്ങളില്‍ നിന്നായി ഇതുവരെ കോഹ്ലി നേടിയത് 514 റണ്‍സാണ്. ഇനിയും നാല് മത്സരങ്ങള്‍ ടീമന് ബാക്കിയുണ്ട്. 2011, 2013,2015,2016, 2018 സീസണുകളിലാണ് കോഹ്ലിയുടെ ബാറ്റ് 500 റണ്‍സെന്ന കടമ്പ കടന്നത്. ഇതില്‍ 2016ലാണ് എതിരാളികള്‍ കോഹ്ലിയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. 16 മത്സരങ്ങളില്‍ നിന്ന് 973 റണ്‍സാണ് അന്ന് കോഹ്ലി വാരിക്കൂട്ടിയത്.
2013ലും കോഹ്ലി ബൗളര്‍മാരെ വട്ടം കറക്കി. 634 റണ്‍സാണ് 2013ല്‍ കോഹ്ലി നേടിയത്. 2011ല്‍ 557 റണ്‍സ് നേടിയ കോഹ്ലി 2015ല്‍ 505 റണ്‍സാണ് നേടിയത്. ദല്‍ഹി താരം ഋഷഭ് പന്താണ് ഇത്തവണ റണ്‍വേട്ടക്കാരില്‍. 582 റണ്‍സുമായി ഋഷഭ് നയിക്കുന്ന പട്ടികയില്‍ ആറാം സ്ഥാനത്താണ് കോഹ്ലി ഉള്ളത്. റണ്‍വേട്ടക്കാരില്‍ ഒന്നാമനെങ്കിലും പന്തിന്റെ ടീമിന്റെയും ഇത്തവണത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.
നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇരു ടീമുകള്‍ക്കും ഇനി പ്രതീക്ഷിക്കാനാവുക നാണക്കേട് ഒഴിവാക്കാനുള്ള ജയങ്ങളും ഒപ്പം ഈ രണ്ട് ബാറ്റ്സ്മാന്മാരുടെ മിന്നും പ്രകടനങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: