ന്യൂദൽഹി: മമതാ ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മോദി മമതയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ‘കൊലപാതകങ്ങളുടെ ജനാധിപത്യമാണ്’ ബംഗാളിൽ നടക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി സംഭവങ്ങളെക്കുറിച്ച് പരാമർശിച്ചത്.
കർണാടകയിലെ തെരഞ്ഞെടുപ്പിനു ശേഷം ന്യൂദൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ ജനങ്ങൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്, ഭരണ പാർട്ടിക്കു പുറമെ മറ്റെല്ലാ പാർട്ടി പ്രവർത്തകർക്ക് ഭീഷണി നിലനിൽക്കുന്നു, മറ്റു പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുന്നു, ചരിത്ര പ്രധാന്യമുള്ള ബംഗാളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്, ഇവിടെ എവിടെയാണ് ജനാധിപത്യത്തിന്റെ ചൈതന്യം നിലനിൽക്കുന്നത്’- പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനല്ല പ്രധാന്യം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, ജുഡീഷ്യറിക്കും സാമൂഹിക സംഘടനകൾക്കും ജനാധിപത്യത്തിന്റെ പവിത്രതയെ ശാക്തീകരിക്കുന്നതിൽ പങ്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാനാധിപത്യത്തെക്കുറിച്ച് താൻ ഏറെ ഉത്കണ്ഠാകുലനാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: