ന്യൂദല്‍ഹി: എവിടെയാണ് രാഹുല്‍ ഗാന്ധി?. രണ്ട് ദിവസമായി മാധ്യമങ്ങളുടെയും പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് രാഹുലിനെ കാണാതായത്. അണിയറ നീക്കങ്ങളും സഖ്യചര്‍ച്ചകളുമായി ദേശീയ രാഷ്ട്രീയം കര്‍ണാടകയിലേക്ക് ചുരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചിത്രത്തിലേയില്ല. അസാനിധ്യം വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.
കര്‍ണാടകയില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലത്തിന് പിന്നാലെ രാഷ്ട്രീയ നാടകങ്ങളും ആരംഭിച്ചു. മുന്നില്‍നിന്ന് നയിക്കേണ്ട നേതാവിനെ കോണ്‍ഗ്രസ് പാളയത്തില്‍ എന്നാല്‍ കാണാനില്ല. ജെഡിഎസ്സുമായി സഖ്യചര്‍ച്ചകള്‍ നടത്തിയത് സോണിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുലാം നബി ആസാദാണ് കര്‍ണാടകയില്‍ കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനം. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ ഒരു ട്വീറ്റാണ് ഇതുവരെയുള്ള പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം ഹിമാലയത്തില്‍ പോകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മുതിര്‍ന്ന നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ല. ദല്‍ഹിയില്‍ തന്നെയുണ്ടെന്നാണ് അവര്‍ നല്കുന്ന സൂചന. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വിദേശ യാത്ര നടത്തുന്ന പതിവ് രാഹുലിനുണ്ട്. ഗോവ, മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും അടുത്തിടെ മേഘാലയ, ത്രിപുര, നാഗാലാന്റ് ഫലം പുറത്തുവന്നപ്പോഴും രാഹുല്‍ മുങ്ങിയിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനല്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ്സിനുള്ളില്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: