തലശ്ശേരി: ന്യൂമാഹിയില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി പ്രവര്ത്തകന് ഷമേജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി തലശ്ശേരി പോലീസിലെ ഒരുവിഭാഗം സിപിഎമ്മിന്റെ ചട്ടുകവും ആജ്ഞാനുവര്ത്തികളുമായതിനാലാണ് ഷമേജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്തത്. കൊലപാതകം നടത്തിയവരെയും കൊല നടത്താന്‍ പറഞ്ഞയച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
പള്ളൂരില്‍ നടന്ന വ്യക്തിപരമായ കൊലപാതകത്തിന്റെ പേരില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ തലശ്ശേരി റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ കേരള പോലീസ് ഡിജിപിയെക്കൊണ്ട് മാഹി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെയും ബന്ധുക്കളെയും കേരള പോലീസിന്റെ നിര്‍ദ്ദേശാനുസരണം പള്ളൂര്‍ പോലീസ് വീട്ടില്‍ക്കയറി പിടിച്ചുകൊണ്ടുപോയി പ്രാകൃതമായ രീതിയില്‍ മൂന്നാംമുറ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഷമേജിന്റെ കൊലയാളികളെ കണ്ടെത്തുന്നതിന് പകരം കേരളപോലീസിന് പള്ളൂരിലെ കൊലയുടെ പ്രതികളെ കണ്ടെത്തുന്നതിനാണ് താല്‍പ്പര്യം. സിപിഎം നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിനായാണ് കേരള പോലീസ് ബിജെപി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും പീഡിപ്പിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് സിപിഎമ്മിന്റെ വരുതിയിലാക്കിയതാണ് പ്രതികളെ പിടിക്കാന്‍ സാധിക്കാത്തതിന് കാരണമെന്നും ഷമേജിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.പി.സുമേഷ് അധ്യക്ഷത വഹിച്ചു. എന്‍.ഹരിദാസ്, കെ.അജേഷ്, കെ.ലിജേഷ്, കെ.കെ.പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: