കണ്ണൂര്‍: എടക്കാട് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഉനൈസിന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ അന്വേഷണത്തിന് സാധ്യത തെളിയുന്നു. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര് അജിത് കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ഉനൈസിന്റെ വീട്ടിലും എടക്കാട് സ്റ്റേഷനിലും തെളിവെടുപ്പിനെത്തും. കണ്ണൂര്‍ റേഞ്ചിന്റെ പരിധിയില്‍ നിന്നും മാറിയ കേസിന് വേഗത്തില്‍ നടപടിയെടുക്കാനാണ് തീരുമാനം. മരണ കാരണം പോലീസ് മര്‍ദ്ദനം തന്നെയാണെന്ന് ഏതാണ്ട് വ്യക്തമായതായറിയുന്നു. മരണത്തിനു തൊട്ടുമുമ്പ് ഉനൈസ് തന്നെ എഴുതിയ കുറിപ്പില്‍ എടക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെപറ്റി പരാമര്‍ശം ഉള്ളതായും അറിയുന്നു. രണ്ട് പേജുള്ള കത്ത് ഇപ്പോഴും എടക്കാടുള്ള ഉനൈസിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു പുറമേ ചികിത്സ തേടിയ ആശുപത്രി രേഖകളും വീട്ടുകാര്‍ എടുത്തുവച്ചിട്ടുണ്ട്. ഇവ കേസന്വേഷിക്കുന്ന സംഘത്തിനു കൈമാറും. ഉനൈസിന്റെ സ്വന്തം കൈപ്പടയിലാണ് കുറിപ്പെഴുതിയത്. ഉപജീവനം തേടാന്‍ ഇനി കഴിയില്ലെന്നും നാലു മക്കള്‍ ഉള്‍പ്പെടെ വഴിയാധാരമാവുമെന്നും കുറിപ്പിലുണ്ട്. സംഭവത്തില്‍ തുടക്കം മുതല്‍ മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഇടപെട്ടുവരികയാണ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അദ്ദേഹം വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നേരത്തെ ബന്ധുക്കള്‍ പരാതി സമര്‍പ്പിച്ചിരുന്നു. വാരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വിഭാഗത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ശാസന നല്കുന്ന സംഭവം വരെയുണ്ടായി. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്തരമൊരു സംഭവമുണ്ടാവുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തില്‍ ഇന്ന് എടക്കാട് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: