ഇരിട്ടി: സോഷ്യല്‍ മീഡിയ ആഹ്വാനം വഴി കഴിഞ്ഞമാസം നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് ഇരിട്ടിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ പിടികിട്ടാനുള്ള ഒരാളെക്കൂടി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. തില്ലങ്കേരി കുട്ടിമാവിന്‍ കീഴില്‍ ഹീറ മന്‍സിലില്‍ ഹാഷിക്ക് (40)നെയാണ് ഇരിട്ടി എസ്ഐ പി.എം.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഹാഷിക്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇതേ കേസില്‍ പിടികിട്ടാനുള്ള പ്രതി പായംമുക്ക് റസീന മന്‍സിലില്‍ റംഷാദി (24)നെ കഴിഞ്ഞദിവസം ഇരിട്ടി എസ്ഐ പി.എം.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 30 ഓളം പേര്‍ക്കെതിരെയാണ് പോലിസിനെ ആക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നത്. ഇതില്‍ 8ഓളം പേരെ ഇതിനകം ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി പോലിസ് വ്യാപകമായിഅന്വേഷണവും റെയ്ഡും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: