ഇരിട്ടി: പിവൈ രജിസ്ട്രേഷന് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 2 ആഡംബര വാഹന ഉടമകളില്‍ നിന്ന് 23 ലക്ഷത്തോളം രൂപ പിഴ ഈടാക്കി. അമിത വേഗതയില്‍ 36 തവണ സഞ്ചരിച്ച് ക്യാമറയില്‍ കുടുങ്ങിയ ഇരിട്ടി സ്വദേശിയുടെ ഫോര്‍ച്യൂണര്‍ കാറിനും പിഴ അടപ്പിച്ചു. ഇത്തരത്തില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കേരളത്തില്‍ ടാക്സ് അടക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പിഴ അടച്ചിരുന്നു. അതിനുശേഷമാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധന ശക്തമാക്കിയത്. പിവൈ 05സി8844 എന്ന രജിസ്ട്രേഷന് നമ്പറുള്ള വാഹനത്തിന് പതിനേഴ് ലക്ഷത്തി പത്തായിരത്തി മുന്നൂറ്റി തൊണ്ണൂറ് രൂപയും, പിവൈ01 സിആര്‍ 3993 എന്ന പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനത്തിന് അഞ്ച് ലക്ഷത്ത് തൊണ്ണൂറ്റി ഒന്പതിനായിരത്തി എഴുനൂറ് രൂപയുമാണ് ടാക്സ് അടപ്പിച്ചത്. നിരവധി തവണ അമിത വേഗതയില്‍ സഞ്ചരിച്ച് 36 തവണ ക്യാമറയില്‍ പതിഞ്ഞ ഇരിട്ടി ജബ്ബാര്‍ക്കടവ് സ്വദേശിയുടെ കെഎല്‍ 58 പി 7799 ഫോര്‍ച്യൂണര്‍ കാറിന് 18,800 രൂപയും പിഴ അടപ്പിച്ചു. മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായി അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എംപി റിയാസ് പറഞ്ഞു. തലശേരി ജോയിന്റ് ആര്‍ടിഒ സുഭാഷ് ബാബു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബെന്നിപോള്‍, വി രാജീവന്, വൈകുണ്ഠന്‍, എംപി റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: