കോഴിക്കോട്: പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസ് കംപ്ലെയിന്റ് അതോറിറ്റി സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ നട്ടം തിരിയുന്നു. പോലീസിനെതിരെ പരാതികള്‍ വര്‍ദ്ധിക്കുമ്പോഴും എങ്ങനെ പരിഹാരം കാണണമെന്നതിന് വ്യക്തമായ നിയമം പോലും രൂപീകരിച്ചിട്ടില്ല. എട്ട് വര്‍ഷമായിട്ടും അതോറിറ്റിക്ക് സ്ഥിരം ജീവനക്കായെും നല്‍കിയിട്ടില്ല.
2011 ലെ പോലീസ് ആക്ട് അനുസരിച്ചാണ് കംപ്ലെയിന്റ് അതോറിറ്റി രൂപീകരിച്ചത്. സംസ്ഥാന അതോറിറ്റിയും ജില്ലാ അതോറിറ്റികളും രൂപീകരിക്കണം എന്നാണ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന അതോറിറ്റിക്ക് വിരമിച്ച ഹൈക്കോടതി ജഡ്ജിയും ജില്ലാ അതോറിറ്റിക്ക് വിരമിച്ച ജില്ലാ ജഡ്ജിയും ചെയര്‍മാനായി വേണം. ഇപ്പോള്‍ സൗത്ത്, നോര്‍ത്ത് സോണുകളും സംസ്ഥാന അതോറിറ്റിയും മാത്രമാണ് ഉള്ളത്.
അതോറിറ്റി പ്രവര്‍ത്തനത്തിനുള്ള നടപടിക്രമങ്ങള്‍(റൂള്‍സ്)ക്ക് രൂപം നല്‍കിയിട്ടില്ല. 1908 ലെ സിവില്‍ നടപടി നിയമ സംഹിത അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് ആക്ടിലെ വ്യവസ്ഥ. അതുകൊണ്ട് പരാതികള്‍ക്ക് പരിഹാരം കാണലും നീളുന്നു.
സോണല്‍ അതോറിറ്റികളാണ് നിയമം ഇല്ലാത്തതിനാല്‍ അധികം ബുദ്ധിമുട്ടുന്നത്. നോര്‍ത്ത് സോണില്‍ എട്ടു ജില്ലകളും സൗത്തില്‍ ആറ് ജില്ലകളുമാണ് പരിധി. പരാതികള്‍ കേള്‍ക്കേണ്ടത് ഇവരാണ്. പരാതിയില്‍ തീരുമാനം എടുക്കാന്‍ ഇരു ഭാഗത്തെയും വാദം കേള്‍ക്കണം. തെളിവുകള്‍ പരിശോധിക്കണം. തീരുമാനം എടുക്കുന്നതിന് മുമ്പ് അതോറിറ്റി അംഗങ്ങളായ ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ചര്‍ച്ചചെയ്യണം. ഓരോ ജില്ലയിലും സിറ്റിംഗ് നടത്തുമ്പോഴാകും ആ ജില്ലയിലെ പരാതികള്‍ കേള്‍ക്കുക. പലപ്പോഴും അംഗങ്ങള്‍ക്ക് തിരക്ക് കാരണം പങ്കെടുക്കാനാകില്ല.
പരാതി പരിഗണിക്കുമ്പോള്‍ എതിര് കക്ഷിയായ പോലീസ് ഉദ്യോഗസ്ഥന് മറ്റ് ഡ്യൂട്ടികളിലായിരിക്കും. അല്ലെങ്കില്‍ സ്ഥലം മാറി പോയിട്ടുണ്ടാകും. ഏതെങ്കിലും ഡ്യൂട്ടി കാര്യം കാണിച്ച് അതോറിറ്റിയെ രേഖാമൂലം അറിയിക്കുകയും ചെയ്യും. ഇതോടെ അടുത്ത സിറ്റിംഗിലേക്ക് പരാതി മാറ്റുകയേ നിര്‍വ്വാഹമുള്ളൂ. സിവില്‍ കേസുകള്‍പോലെ വില്ലേജ് ഓഫീസ് വഴിയാണ് ഇപ്പോഴും സമന്‍സ് അയക്കുന്നത്. കൃത്യമായ നിയമം ഇല്ലാത്തതിനാല്‍ അതോറിറ്റിക്കും വേഗത്തില്‍ നടപടിയെടുക്കാനാകുന്നില്ല.
ഓരോ ജില്ലാ സിറ്റിംഗിലും നാല്‍പ്പതിനും എണ്‍പതിനും ഇടയില്‍ പരാതികള്‍ പരിഹരിക്കാനുണ്ടാകും. പുതിയ പരാതികള്‍ വേറെയും. എല്ലാ ജില്ലയിലും കംപ്ലെയിന്റ് അതോറിറ്റി സ്ഥാപിക്കണമെന്ന് ആക്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് കടലാസ്സില്‍ തന്നെയാണ്. ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട് എന്നതാണ് ആകെ ഉണ്ടായ മാറ്റം. ജില്ലാ സിറ്റിംഗില്‍ അതോറിറ്റിയെ സഹായിക്കാനുള്ളത് അതാത് കളക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്.
സിറ്റിംഗ് കഴിഞ്ഞാല്‍ അവര്‍ ജോലിത്തിരക്കിലേക്ക് മാറും. പിന്നെ അടുത്ത സിറ്റിംഗിന് തൊട്ടുമുമ്പാകും ഫയലുകള്‍ പരിശോധിക്കാന്‍ സമയം കിട്ടുക. വാദിക്കും പ്രതിക്കും നോട്ടീസ് അയക്കുമ്പോഴേക്കും ഇരുവരും മറ്റ് തിരക്കുകളിലും ആയിരിക്കും. ഇങ്ങനെ തീര്‍പ്പാക്കാനാകാതെ കിടക്കുന്ന കേസുകളും നിരവധിയാണ്.
മൂന്നാം മുറകള്ക്കടക്കം പോലീസിനെതിരെ പരാതിയുമായി എത്തുന്ന സാധാരണക്കാര്‍ അതോറിറ്റിക്കെതിരെ പരാതി നല്‍കേണ്ട സ്ഥിതിയിലാണ്. അതേസമയം തങ്ങളുടെ പ്രശ്നങ്ങള്‍ ആരോട് പറയണം എന്നറിയാതെ കുഴങ്ങുകയാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: