തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിച്ചാല്‍ അഞ്ചു വര്‍ഷം തടവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചാല്‍ പത്ത് വര്‍ഷം വരെ തടവും ലഭിക്കുന്ന നിയമത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയുമുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനാലാണ് ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിലേയ്ക്കായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ ഭേദഗതി വരുത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം അവരുടെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം രജിസ്റ്റര്‍ ചെയ്ത സാമൂഹ്യസംഘടനകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ അവരുടെ കുടംബാംഗങ്ങളെയോ വൈരാഗ്യപൂര്‍വ്വം ആക്രമണം നടത്തിയെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. മാരകമായ രീതിയില്‍ പരിക്കുകള്‍ ഏല്‍പ്പിച്ചുവെന്ന് തെളിഞ്ഞാലാണ് പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുക. ഇവരുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയാല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: