തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേതാണെന്നും പൊതുസ്വത്തായി കാണാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പറയാന്‍ സുപ്രിംകോടതിക്ക് മാത്രമാണ് അവകാശമുള്ളത്. കോടതിയുടെ തീരുമാനപ്രകാരം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ ഇത്രയുംകാലം സ്വത്ത് കാത്തുസൂക്ഷിച്ചതിലൂടെ രാജകുടുംബത്തിന്റെ വിശ്വസനീയതയാണ് ഉയര്‍ന്നിരിക്കുന്നത്. ജനാധിപത്യം വരുന്നതിന് മുമ്പ് മാധ്യമങ്ങളുടെ തിളക്കം ഇല്ലാതിരുന്ന കാലത്ത് എന്തിനും സ്വാതന്ത്ര്യമുള്ള സാഹചര്യത്തില്‍പോലും സ്വത്തുക്കളിലെ ഒരു തരിമ്പുപോലും നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളത്. യഥാര്‍ത്ഥ ട്രസ്റ്റ് ആയി പ്രവര്‍ത്തിച്ചത് കേരളത്തിന് അഭിമാനമാണ്.
സുപ്രിംകോടതിയുടെയും വിശ്വാസികളുടെയും തീരുമാനപ്രകാരം ക്ഷേത്രസ്വത്ത് സംരക്ഷിക്കപ്പെടും. ക്ഷേത്രത്തിന്റെ സ്വത്ത് പൊതുസ്വത്താണെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്ളത്. ഈ അഭിപ്രായത്തോട് സര്‍ക്കാരിനു യോജിപ്പില്ല. അമിക്കസ് ക്യൂറിയെ നിയോഗിച്ചത് സുപ്രിംകോടതിയാണ്. അതിനാല്‍, അമിക്കസ് ക്യൂറി മുന്നോട്ടുവച്ച നിര്‍ദേശത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. കോടതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്താനില്ല. ക്ഷേത്രസ്വത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായംതേടി തീരുമാനമെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: