ലണ്ടന്‍: ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിനെയും മധ്യനിരക്കാരന് ജാക്ക് വില്‍ഷെയറെയും ലോകകപ്പിനുളള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കി . അതേസമയം ലിവര്‍പൂളിന്റെ പത്തൊന്‍പതുകാരനായ പ്രതിരോധനിരക്കാരന്‍ ട്രെന്റ് അലക്സാണ്ടര്‍- അര്‍നോള്‍ഡിനെ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് അലക്സാണ്ടര്‍ ഇംഗ്ലണ്ട് ടീമിലെത്തുന്നത്. പ്രതിരോധ നിരക്കാരന് ഗാരി കഹിലിനെ മടക്കി വിളിച്ചു. ചെല്‍സിയുടെ റൂബന്‍ ലോഫ്റ്റസ് – ചീക്ക്, ബേണ്‍ലി ഗോളി നിക്ക് പോപ്പ് എന്നിവരും ടീമിലുണ്ട്്.
ഇംഗ്ലണ്ടിന്റെ അവസാന മൂന്ന് വമ്പന്‍ ടൂര്‍ണമെന്റുകളില്‍ പ്രധാന ഗോളിയായിരുന്നു ഹാര്‍ട്ട്. 2012 യൂറോ, 2014 ലോകകപ്പ്്, 2016 യൂറോ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ വല കാത്തു. പക്ഷെ ഇംഗ്ലണ്ടിന്റെ പുതിയ കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റിന്റെ കീഴില്‍ ഒരു മത്സരമേ കളിച്ചിട്ടുള്ളൂ.മുപ്പത്തിയൊന്നുകാരനായ ഹാര്‍ട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ വെസ്റ്റ് ഹാമിനായി പത്തൊന്‍പത് മത്സരങ്ങളില്‍ 39 ഗോളുകള്‍ വഴങ്ങി. ഇംഗ്ലണ്ടിനായി 75 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്്.
ആഴ്സണല്‍ താരമായ ജാക്കിന് പരിക്കാണ് പ്രശ്നമായത്. പരിക്ക് അലട്ടിയതിനാല്‍ ഈ സീസണില്‍ 38 മത്സരങ്ങളിലേജാക്കിന് കളിക്കാനായുള്ളൂ. ഇംഗ്ലണ്ടിനായി 34 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2016 യൂറോയിലാണ് ഇംഗ്ലണ്ടിനുവേണ്ടി അവസാനമായി കളിക്കളത്തിലിറങ്ങിയത്്.
റഷ്യയില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ്് ജിയിലാണ് മത്സരിക്കുക. ആദ്യ മത്സരത്തില്‍ ജൂണ്‍ 18 ന് ടുണീഷ്യയെ നേരിടും. പനാമ, ബെല്‍ജിയം എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: