ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ ഒന്‍പതിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. യെദ്യൂരപ്പയ്ക്കൊപ്പം 10 ബിജെപി എംഎല്‍എമാരും ഗവര്‍ണര്‍ വാജുഭായി വാലെയ്ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പ ബിജെപിയുടെ പതിനാറാമത് മുഖ്യമന്ത്രിയാകും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി.
ഇന്നലെ വൈകിട്ട് ആറരയോടെ ഗവര്‍ണ്ണര്‍ യെദ്യൂരപ്പയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ബിജെപിക്കനുകൂലമായ ജനവിധിയെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അട്ടിമറിക്കാമെന്ന കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ കണക്കുകൂട്ടലുകളാണ് തകര്‍ന്നടിഞ്ഞത്. കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ തങ്ങള്‍ക്ക് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഗവര്‍ണറെ കണ്ടെങ്കിലും ഇന്നലെ വൈകിട്ട് വരെ കൃത്യമായ വിവരങ്ങള്‍ നല്കാന് ഇരു പാര്‍ട്ടികള്‍ക്കും സാധിച്ചില്ല. ഉച്ചയ്ക്ക് ജെഡിഎസ് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നല്‍കിയെങ്കിലും ഇതില്‍ രണ്ട് എംഎല്‍എമാര്‍ ഒപ്പിട്ടിരുന്നില്ല. 34 എംഎല്‍എമാരുടെ ഒപ്പേ ഇതിലുള്ളൂ. കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ നിരവധി എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുമെന്ന ആശങ്കയിലാണ്. ഭയം കൂടിയതോടെ കോണ്‍ഗ്രസ് നിരവധി എംഎല്‍എമാരെ ബീദഡിയിലെ റിസോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ട്.
വൈകിട്ട് 117 എംഎല്‍എമാരെ രാജ്ഭവനില്‍ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പ്രതിഷേധിച്ച് ഒന്‍പത് എംഎല്‍എമാര്‍ വിട്ടു നിന്നു. ഇതോടെ ആ നീക്കം പരാജയപ്പെട്ടു.
രാവിലെ ഗവര്‍ണറെ കണ്ട ബിജെപി നേതാക്കള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര പറഞ്ഞു.
യെദ്യൂരപ്പ നേതാവ്
ഇന്നലെ രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, അനന്തകുമാര്‍, അനന്തകുമാര്‍ ഹെഗ്ഡെ, സദാനന്ദ ഗൗഡ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
പതിനൊന്നു മണിയോടെ ഇവരും ബിജെപി നേതാവ് ഈശ്വരപ്പ, ശോഭാകരന്തലെ എന്നിവരും രാജ് ഭവനില്‍ എത്തി ഗവര്‍ണര്‍ വാജുഭായി വാലെയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് നേതാക്കള്‍ കത്ത് നല്കി.
ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസിനെ നിരസിച്ചതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. അവര്‍ പിന്‍വാതില്‍ പ്രവേശനത്തിനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പത് എംഎല്‍എമാര്‍ വിട്ടുനിന്നു
ബെംഗളൂരു: പരസ്പരം മത്സരിച്ചവര്‍ തമ്മില്‍ അധികാരത്തിനായി ഒരുമിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ പ്രതിഷേധത്തില്‍. രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ഏഴ് എംഎല്‍എമാരും ജെഡിഎസ് യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും വിട്ടുനിന്നു.
ഇതോടെ ഇരു പാര്‍ട്ടികളുടെയും യോഗം താമസിച്ചാണ് തുടങ്ങിയത്. രാവിലെ എട്ടിനാണ് കോണ്‍ഗ്രസ് യോഗം നിശ്ചയിച്ചിരുന്നത്. പത്തു മണിവരെ 78 എംഎല്‍എമാരില്‍ 58 പേര് മാത്രമാണ് എത്തിയത്. 19 എംഎല്‍എമാര്‍ വിട്ടു നിന്നു. ഇതില്‍ 12 പേരെക്കൂടി എത്തിച്ച് പന്ത്രണ്ട് മണിയോടെ യോഗം ആരംഭിച്ചു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. നിയമസഭാ കക്ഷി നേതാവായി ജി. പരമേശ്വരയെ തെരഞ്ഞെടുക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ എതിര്‍ത്തു. ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമാകാതെയാണ് കോണ്‍ഗ്രസ് യോഗം അവസാനിച്ചത്.
ജനതാദള്‍ എസ് യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എ മാര്‍ വിട്ടു നിന്നു. ഗതാഗതക്കുരുക്കായതിനാല്‍ എത്താന്‍ വൈകുന്നുവെന്നായിരുന്നു ഇതിന് കുമാരസ്വാമിയുടെ പ്രതികരണം. സഖ്യ നീക്കത്തില്‍ പ്രതിഷേധിക്കുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും നീക്കം. ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാനായി രാജ്ഭവന് മുന്നില്‍ എംഎല്‍എമാരെ എത്തിക്കാനുള്ള നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇതും പരാജയപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പല പുതിയ എംഎല്‍എമാര്‍ പോലും അദ്ദേഹത്തിനെതിരെ ശക്തമായി തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: