ചെങ്ങന്നൂര്‍: വികസനകാര്യത്തില്‍ പാലക്കാട് നഗരസഭയോട് മത്സരിക്കാന്‍ ചെങ്ങന്നൂരില്‍ വെല്ലുവിളി. തുറന്ന സംവാദത്തിന് ചെങ്ങന്നൂരിലെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ക്ഷണം. വികസനവിരോധത്തിനും ഒത്തുകളി രാഷ്ട്രീയത്തിനും എതിരെ കടന്നാക്രമണവുമായി രംഗത്തിറങ്ങിയത് പാലക്കാട് നഗരസഭയിലെ ബിജെപി ജനപ്രതിനിധികള്‍….
നെറികെട്ട കൂട്ടുകെട്ടുമായി പാലക്കാട് നഗരസഭയിലെ വികസനങ്ങളെ അട്ടിമറിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നിലപാടിനെ പൊളിച്ചടുക്കി ചെങ്ങന്നൂരില്‍ പുതിയ പ്രചരണമുഖം. പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ മത്സരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കാരും ഒളിച്ചുകളിക്കാരുമാണെന്ന തുറന്ന ആക്രമണവുമായാണ് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗം കീഴടക്കുന്നത്.
ഇനിയുള്ള ഓരോ ദിവസവും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വീടുകള്‍തോറും കയറിയിറങ്ങി സിപിഎം, കോണ്‍ഗ്രസ് കള്ളക്കളിയെക്കുറിച്ച് പ്രചരണം നടത്തുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരനും വൈസ്ചെയര്‍മാന്‍ സി. കൃഷ്ണകുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊടിയുടെ നിറം നോക്കി ആനുകൂല്യം നല്കുന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ നയത്തിനെതിരെ പാലക്കാടന്‍ വികസന മാതൃകകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ആക്രമണം. തെരുവുവിളക്കുകള്‍ കത്താത്ത നഗരസഭയാണ് ചെങ്ങന്നൂര്‍. ജനങ്ങളോട് അന്വേഷിച്ചപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ട് നല്‍കിയവര്‍ക്ക് മാത്രം വെളിച്ചമെന്നതാണ് നഗരസഭയുടെ നയമെന്നാണ് മനസ്സിലായത്. പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം രാഷ്ട്രീയം നേക്കാതെയുള്ള വികസനവിപ്ലവമാണ് നടക്കുന്നത്. രണ്ടരവര്‍ഷത്തെ ഭരണം കൊണ്ട് എല്ലാ മേഖലയിലും വികസനവെളിച്ചമെത്തിക്കാനായി. കുടിവെള്ളവും തെരുവുവിളക്കുകളും കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയുമടക്കം നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്,
ഈ വികസനത്തെ അട്ടിമറിക്കാനാണ് ഇപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നത്. പാലക്കാട് നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ക്കെതിരെ അവര്‍ ഒത്തുചേര്‍ന്ന് അവിശ്വാസം കൊണ്ടുവന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണ്.
കര്‍ണാടകത്തില്‍ ബിജെപിയെ തോല്പിക്കാനും അധികാരത്തിലേരുന്നത് തടയാനും ഒന്നിച്ചുനില്‍ക്കുന്ന ഇരു മുന്നണികളും കേരളത്തിലും അതേ നയം തുടരുന്നതാണ് പാലക്കാട് കാണുന്നത്. ചെങ്ങന്നൂരില്‍ ഇരുമുന്നണികളും ഇപ്പോള്‍ നടത്തുന്ന മത്സരം കാപട്യമാണ്. ഇത് ജനങ്ങളോട് പറയാനാണ് പാലക്കാട് നിന്നുള്ള ജനപ്രതിനിധികള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ ഇന്നലെ പതിമൂന്ന് കൗണ്‍സിലര്‍മാരാണ് ചെയര്മാന് പ്രമീള ശശിധരന്റെ നേതൃത്വത്തില്‍ ഇന്നലെ ചെങ്ങന്നൂരിലെത്തിയത്. ശേഷിക്കുന്നവര്‍ 21ന് ശേഷം മണ്ഡലത്തിലെത്തുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: