തിരുവനന്തപുരം: ദേശീയ മാനബിന്ദുക്കളോടും പ്രതീകങ്ങളോടും വര്‍ദ്ധിച്ചുവരുന്ന അനാദരവില്‍ ഭാരതീയവിചാരകേന്ദ്രം 30-ാം വാര്‍ഷിക സമ്മേളനം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡയറക്ടര്‍ പി.പരമേശ്വരന് ഉദ്ഘാടനം ചെയ്തു.
ഭരണഘടനയോട് കൂറും ആദരവും പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്നുതന്നെയാണ് ഇത്തരം നിരുത്തരവാദപരവും ലജ്ജാകരവുമായ നടപടികളുണ്ടാവുന്നതെന്നത് അത്യന്തം ഗൗരവതരമായി കാണേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തില്ലെന്നും ഗംഗയെന്ന പേര് മാറ്റി ഗ്രേയ്സ് എന്നാക്കാതെ ഔദ്യോഗിക വസതികളില്‍ താമസിക്കില്ലെന്നും നിലപാടെടുക്കുന്ന മന്ത്രിമാര്‍ നാടിന്റെ അംഗീകരിക്കപ്പെട്ട സാംസ്കാരിക പാരമ്പര്യത്തെയും സംസ്കൃതിയെയും അവഹേളിക്കുകയാണ്. ഇത്തരം പ്രതീകങ്ങളെ മതപരമാണെന്ന് മുദ്രകുത്തി അവയെ നിരാകരിക്കുന്നത് സങ്കുചിത മതശാഠ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന താലിബാനിസത്തിന് തുല്യമാണ്.
ഗംഗയും നിലവിളക്കും ഭാരതത്തിന്റെ സാംസ്കാരിക പ്രതീകങ്ങളാണ്. അവയെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും മതപരമായ ആരാധനയുമായി ബന്ധപ്പെട്ടതല്ല. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയയുവജനദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനദിവസം കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പത്രപരസ്യത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ ഒന്നൊഴിയാതെ ചേര്‍ത്തപ്പോള്‍ സ്വാമി വിവേകാനന്ദന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് യാദൃച്ഛികമാവാനിടയില്ല. സ്വാമിജിയുടെ ജന്മദിനം ദേശീയയുവജനദിനമായി ആഘോഷിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍പോലും അദ്ദേഹത്തിന്റെ സമുജ്ജ്വലവ്യക്തിത്വം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആദരിക്കപ്പെടാത്തത് പ്രതിഷേധാര്‍ഹമാണ്.
വിശ്വമലയാളസമ്മേളനവും തുഞ്ചന്‍പറമ്പില്‍ മലയാളസര്‍വകലാശാലയുടെ സമാരംഭവും നടക്കുമ്പോഴും മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുകയെന്ന മലയാളികളുടെ ആഗ്രഹം ഇന്നും സഫലമാക്കിയിട്ടില്ല. ഇതിനുപിന്നിലും ചിലരുടെ മതപരമായ അസഹിഷ്ണുത തന്നെയാണ്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഏകതയെ നിലനിര്‍ത്തുകയും ചെയ്ത സാംസ്കാരിക സവിശേഷതയാണ് ഭാരതത്തിനുള്ളത്. അത് അവമതിക്കപ്പെടുന്നത് ദേശീയോദ്ഗ്രഥനത്തിന് തന്നെ വെല്ലുവിളിയാണ്. ഐക്യവും അഖണ്ഡതയും നിലനിന്നുപോന്നത് ദേശീയ പ്രതീകങ്ങള്‍ നല്കിയ ഊര്‍ജ്ജവും വെളിച്ചവും കൊണ്ടാണ്.
വൈവിധ്യങ്ങള്‍ വൈരുദ്ധ്യങ്ങളായി ആഘോഷിക്കപ്പെടുകയും ഏകതയുടെ മാനബിന്ദുക്കളെ തമസ്കരിക്കുകയും ചെയ്യുന്ന സാംസ്കാരിക ശൂന്യതയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. രാഷ്ട്രത്തിന്റെ ഉന്നതമായ സാംസ്കാരിക മൂല്യങ്ങളെയും സമഭാവനയെയും പരിപാലിക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാംസ്കാരികബിംബങ്ങളെയും പ്രതീകങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.
അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ സ്വാര്‍ത്ഥ വീക്ഷണങ്ങളെ ജനാധിപത്യരീതിയില്‍ തിരുത്തുവാന്‍ പൊതുസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികവേളയില് ഇത്തരമൊരു സാംസ്കാരിക ഉണര്‍വ്വിനും ഇടപെടലിനും മലയാളിസമൂഹം സജ്ജരാകണമെന്ന് വിചാരകേന്ദ്രം പ്രതിനിധിസഭ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: