ബെംഗളൂരു; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ കര്‍ണ്ണാടക വിധാന്‍ സഭക്കു മുന്നില്‍ പ്രതിഷേധിച്ച ശേഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബീദഡിയിലെ ഇഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തി. പ്രതിധേഷത്തില്‍ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. എന്നാല്‍ ചിലര്‍ എത്തിയിരുന്നില്ലെന്നാണ് സൂചന.
സമരത്തില്‍ ജനതാദള്‍( എസ്) നേതാക്കളും എംഎല്‍എമാരും ചേര്‍ന്നു.തങ്ങളുടെ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് പോകുമെന്ന ഭയം മൂത്ത് ബുധാനാഴ്ചയാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ എത്തിച്ചത്. ദള്‍ എംഎല്‍എമാരെ ഷാങ്ങ്ഗ്രില ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ബസിലാണ് എംഎല്‍എമാരെ കൂട്ടത്തോടെ റിസോര്‍ട്ടിലും ഹോട്ടലിലും എത്തിച്ചത്.
വിശ്വാസത്തോടെ യെദ്യൂരപ്പ
നിയമസഭയില്‍ ഭൂരിപക്ഷ തെളിയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാവിലെ സത്യപ്രതിജ്ഞക്കു ശേഷം മാധ്യമപ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കണ്ടപ്പോള്‍ ഈ ആത്മവിശ്വാസം മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു.
യെദ്യൂരപ്പ മുഖ്യമന്ത്രിയായത് കന്നഡികരുടെ വിജയമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതിഷേധിക്കേണ്ടത് രാഹുലിനെതിരെ: അനന്ത്കുമാര്‍
കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കേണ്ടത് രാഹുല്‍, സോണിയ, സിദ്ധരാമയ്യ എന്നിവര്‍ക്കെതിരെയാണെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍. ഈ മൂന്നു പേരും ചേര്‍ന്നാണ് കോണ്‍ഗ്രസിനെ നശിപ്പിച്ചത്. അതിനാല്‍ ബിജെപിക്കെതിരെയല്ല, സ്വന്തം നേതാക്കള്‍ക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
ജനം തള്ളിയിട്ടും ധാര്‍മ്മിക വിജയമോ: റിജിജു
ജനം തള്ളി, കോടതി തള്ളി, എന്നിട്ടും കോണ്‍ഗ്രസ് പറയുന്നു ധാര്‍മ്മിക വിജയമെന്ന്!!
ചരിത്രമറിയാത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍: അമിത്ഷാ
തന്റെ പാര്‍ട്ടിയുടെ ചരിത്രമോര്ക്കാത്ത പ്രസിഡന്റാണ് കോണ്‍ഗ്രസിനുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഭയാനകമായ അടിയന്തരാവസ്ഥയും 356ാം വകുപ്പിന്റെ നഗ്നമായ ദുരുപയോഗങ്ങളും കോടതി വിധി അട്ടിമറിക്കലുകളുമാണ് അവരുടെ ചരിത്രം. ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: