കൊച്ചി: ഫിലിപ്പൈന്‍സില്‍ 2013ലുണ്ടായ ഹൈയാന്‍ ചുഴലിക്കാറ്റിന് ഇരയായ 480 വിദ്യാര്‍ത്ഥികള്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ എമ്പറേസിങ് ദി വേള്‍ഡ് എന്ന രാജ്യാന്തര മാനുഷിക സംഘടനയുടെ സഹായത്തോടെ ബിരുദധാരികളായി. ഫിലിപ്പൈന്‍സിലെ ലെയ്റ്റ് ഓറിയന്റലില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് ബിരുദ ദാനം നടത്തി.
6300 പേര് കൊല്ലപ്പെടുകയും 7.50 ലക്ഷം പേരുടെ കിടപ്പാടവും നഷ്ടമാക്കിയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയീ ദേവി 10 ലക്ഷം ഡോളറാണ് സംഭാവന നല്‍കിയത്. തകര്‍ന്ന സ്കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും 530 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുമായാണ് സംഭാവന നല്‍കിയത്. ഇതില്‍ 480 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ ബിരുദം ലഭിച്ചത്.
ഫിലിപ്പൈന്‍ ഡിസാസ്റ്റര്‍ റസീലിയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് എമ്പറേസിങ് ദി വേള്‍ഡ് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ദാരിദ്ര്യം, സ്കൂളിലെ മുന്‍ വര്‍ഷത്തെ മാര്‍ക്ക്, ഹാജര്‍, പഠിക്കാനുള്ള താത്പര്യം തുടങ്ങിയവ പരിഗണിച്ചായിരുന്നു സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ബിസിനസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ പഠിതാക്കള്‍ക്ക് വൊക്കേഷണല്‍ പരിശീലനവും നല്കി.
ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ചു പേര്‍ക്ക് വീതം 5000 ഫിലിപ്പൈന്‍ പെസോസ് നല്കി. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി രാമകൃഷ്ണാനന്ദ പുരി, എമ്പറേസിങ് ദി വേള്‍ഡിന്റെ ലൂസി ഫെര്‍ണാണ്ടസ്, ബുച്ച് മെയ്ലി, മേരിലിന് മുക്കാന്ഡ, ഡോ. റോണെലോ അല്‍ കെ.ഫിര്‍മോ, ഡോ. തെല്‍മ ക്വിതലിഗ്, എസ്ട്രേലിറ്റ എ. മൊറാനോ, ഫ്ളോര്‍ഡെലിസ് തബരനാസ തുടങ്ങിയവര്‍ പങ്കെടുത്തു. 2004ലെ സുനാമിയെ തുടര്‍ന്ന് 2005 മുതല്‍ മാതാ അമൃതാനന്ദമയീ ദേവി ദുരിതാശ്വാസമായി 475 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: