ശ്രീനഗര്‍: കത്വയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിലെ ദൃക്സാക്ഷികളെ നാളെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ വെച്ചാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുമ്പ് ചോദ്യം ചെയ്ത വേളയില്‍ പോലീസ് തങ്ങളെ പീഡിപ്പിച്ചുവെന്ന ദൃക്സാക്ഷികളുടെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. സംരക്ഷണം വേണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രതികളിലൊരാളുടെ കോളേജ് സുഹൃത്തുക്കളാണ് ദൃക്സാക്ഷികള്‍. രണ്ടുനാള്‍ മുമ്പാണ് കോടതി ഇവരുടെ പരാതി പരിഗണിച്ചത്. കത്വ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് കണ്ടെത്തിയ കോടതി ഇക്കഴിഞ്ഞ ഏഴിന് കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിരുന്നു. പത്താന്‍കോട്ട് ജില്ലാ ജഡ്ജിയ്ക്കു മുമ്പാകെ ഇന്‍ക്യാമറ സംവിധാനത്തില്‍ കാലവിളംബമില്ലാതെ കേസില്‍ വാദം കേള്‍ക്കല്‍ നടക്കുമെന്നാണ് ഇതില്‍ സുപ്രീം കോടതി നല്കുന്ന വിശദീകരണം.
അതേസമയം കുറ്റമറ്റ രീതിയില്‍ കേസില്‍ വിചാരണ നടത്താന്‍ തയ്യാറാണെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: