ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ 97 ശതമാനത്തിലധികം മാര്‍ക്കു കിട്ടിയ ആത്മവിശ്വാസമുണ്ടായിരുന്നു പതിനഞ്ചുകാരനായ നിഖില്‍ സാരസ്വതിന്. പക്ഷേ, കഴിഞ്ഞ മാസം 15ന് മധ്യപ്രദേശിലെ പ്രീ പോളിടെക്നിക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല നിഖിലിന്. ഗ്വാളിയോറിലെ പരീക്ഷാഹാളില്‍ നിഖിലും മാതാപിതാക്കളും നിരാശരായി. പരീക്ഷാ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചു, പക്ഷേ, അവരും നിസ്സഹായരായി.
ടെസ്റ്റിന് ഉറപ്പായും പാലിക്കേണ്ട ഒരു കാര്യം നിഖിലിന്റെ കൈയില്‍ നിന്നു കിട്ടുന്നില്ല. പരീക്ഷാര്‍ഥിയുടെ വിരലടയാളം പതിച്ച് തിരിച്ചറിയില്‍ ഉറപ്പാക്കണം എന്നാണ് ചട്ടം. പക്ഷേ, നിഖിന്റെ വിരലടയാളം യന്ത്രത്തില്‍ പതിയുന്നില്ല. യന്ത്രത്തിന്റെ കുറ്റമല്ല, പതിയാന്‍ പാകത്തിന് വിരലടയാളമില്ല നിഖിലിന്.
അഡെര്മാറ്റൊഗ്ലിഫിയ എന്ന അപൂര്‍വമായ അവസ്ഥക്കുടമയാണ് നിഖില്‍. വിരലടയാളങ്ങളില്ലാത്ത അവസ്ഥയാണിത്. ആധാറില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നാല്‍പ്പതു ശതമാനമെങ്കിലും വിരലടയാളമുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വീണ്ടും കുറഞ്ഞു വന്നു.
പ്രീ പോളിടെക്നിക് പരീക്ഷാ ദിനത്തില്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചിട്ടും യന്ത്രത്തില്‍ നിഖിലിന്റെ വിരലടയാളം പതിക്കാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ് പരീക്ഷയില്‍ കണക്കിന് നൂറു മാര്‍ക്കുണ്ടായിരുന്നു നിഖിലിന്. സംസ്കൃതത്തിന് 99, സോഷ്യല്‍ സയന്‍സിന് 97, ഇംഗ്ലീഷിന് 93. ഇത്ര മിടുക്കനായ വിദ്യാര്‍ഥിക്ക് വിരലയടാളത്തിന്റെ പേരില്‍ തുടര്‍ന്നും പ്രവേശന പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ വരുമോ എന്ന ആശങ്കയിലാണ് നിഖിലിന്റെ അച്ഛന് രാം സേവക്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണിപ്പോള്‍. പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയലിന് വിരലടയാളപരിശോധന അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നിഖിലിന്റെ ഭാവിയെ അതു ബാധിക്കുമോ എന്ന ആശങ്കയുണ്ട്, രാം സേവക് പറയുന്നു.
മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നിഖിലിന്റെ കുടുംബം. നിഖിലിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗ്വിളിയോര് കളക്ടര്‍ രാഹുല്‍ ജയിന് പറഞ്ഞു. പോംവഴികളെക്കുറിച്ച് ആരായാന്‍ എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മഷിപുരട്ടി വിരലടയാളം പതിച്ച് പരിഹാരം കാണാനാവുമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. എന്നാല്‍ ഇത് പ്രവേശന പരീക്ഷാ വകുപ്പ് അംഗീകരിക്കുമോ എന്ന സംശയം ബാക്കിനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: