ഇത് മംഗളാദേവി. ഇവിടെ കണ്ണെത്താ ദൂരത്തോളം വിസ്തൃതമായ കന്യാവനങ്ങളുടെ നടുവില്‍ രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ട്.ചിലപ്പതികാരത്തിലെ പ്രതികാര ദുര്‍ഗയും സ്ത്രീകളുടെ അഭീഷ്ടദായകിയുമായ കണ്ണകിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
കാടിന്റെ നിശ്ശബ്ദതയില്‍ വിളക്കും പൂജയും പൂജാരിയുമില്ലാതെ നഷ്ടപ്രതാപ ശിഷ്ടങ്ങളുടെ കാവലില്‍ കുടികൊള്ളുന്ന കണ്ണകിദേവീ കടാക്ഷത്തിന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുമതിയുള്ളൂ.
മേടമാസത്തിലെ ചിത്രാപൗര്‍ണമി നാളിലാണ് മംഗളാദേവി ക്ഷേത്രോത്സവം.
കണ്ണകിയുടെയും ക്ഷേത്രത്തിന്റെയും ഐതിഹ്യം ഇങ്ങനെ….
ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കാവേരിപൂംപട്ടണത്തിലെ പൂമ്പുകാറിലാണ് കണ്ണകി ജനിച്ചത്. പ്രശസ്തനും ധനാഢ്യനുമായിരുന്ന ഒരു വ്യാപാരിയുടെ മകളായിരുന്നു കണ്ണകി. കരികാല ചോളരാജാവിന്റെ മകനായ കോവലന് കണ്ണകിയില്‍ തോന്നിയ അനുരാഗം വിവാഹത്തിലാണ് കലാശിച്ചത്. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
കണ്ണകിയെ ഉപേക്ഷിച്ച കോവലന് പിന്നീട് കൊട്ടാരം നര്‍ത്തകിയും അതിസുന്ദരിയുമായ മാധവിയെ വിവാഹം ചെയ്തു. ഹ്രസ്വകാലത്തിനുള്ളില്‍ കോവലന്റെ സമ്പാദ്യമെല്ലാം കൈക്കലാക്കിയ മാധവി ഇയാളെ നിഷ്ക്കരുണം കയ്യൊഴിഞ്ഞു.
കാല്‍ക്കാശിന് വകയില്ലാതായ കോവലന് പശ്ചാത്താപ വിവശനായി കണ്ണകിയുടെ പക്കലെത്തി തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. ഭാര്യ-ഭര്‍തൃബന്ധം പരിപാവനമെന്ന് വിശ്വസിച്ചിരുന്ന കണ്ണകി കോവലനെ നിറകണ്ണുകളോടെയും നിറഞ്ഞ സ്നേഹത്തോടെയും സ്വീകരിച്ചു.
സമ്പത്തെല്ലാം തന്നെ നഷ്ടപ്പെട്ട കോവലനു മുന്നില്‍ ജീവിതമാര്‍ഗവും വഴിമുട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ കണ്ണകി തന്റെ പൊന്‍ചിലമ്പുകളിലൊന്ന് വിറ്റു കിട്ടുന്ന പണംകൊണ്ട് എന്തെങ്കിലും കച്ചവടം ചെയ്യാമെന്നു കോവലനെ ധരിപ്പിച്ചു.
കണ്ണകി നല്കിയ ചിലമ്പുമായി കോവലന് പട്ടണത്തിലെത്തി ഒരു തട്ടാനെ സമീപിച്ചു. ഇതേയവസരത്തിലാണ് പാണ്ഡ്യരാജാവിന്റെ പത്നിയുടെ ഒരു ചിലമ്പ് മോഷണം പോയിരുന്നത്. രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചയാളില്‍നിന്നും ചിലമ്പ് വാങ്ങിയത് കോവലന് സമീപിച്ച തട്ടായിരുന്നു.
ഈയവസരം മുതലെടുത്ത് തടി തപ്പാന്‍ തീരുമാനിച്ച തട്ടാന്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചത് കോവലനാണെന്നും അത് വില്ക്കാന് അയാള്‍ തന്നെ സമീപിച്ചിരിക്കുകയാണെന്നും രാജാവിനെ ധരിപ്പിച്ചു.
കോപിഷ്ഠനായി രാജാവ്, രാജകിങ്കരന്മാര് ബന്ധനസ്ഥനാക്കി, തന്റെ മുന്നിലെത്തിച്ച കോവലനെ യാതൊരു വിചാരണയും നടത്താതെ നിഷ്കരുണം വധിച്ചു.
വിവരമറിഞ്ഞ കണ്ണകി അവശേഷിച്ച ചിലമ്പുമായി രാജാവിന്റെ മുന്നിലെത്തി. കോവലന് മോഷ്ടാവല്ലെന്ന് കണ്ണകി കരഞ്ഞുപറഞ്ഞെങ്കിലും രാജാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. കുപിതയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന ചിലമ്പ് നിലത്തെറിഞ്ഞുടച്ചു. ചിലമ്പില്‍നിന്നും ചിന്നിച്ചിതറിയത് മാണിക്യപരലുകളായിരുന്നു. രാജ്ഞിയുടെ ചിലമ്പിലാകട്ടെ മുത്തുകളായിരുന്നു. നീതിനിഷ്ഠനായ പാണ്ഡ്യരാജാവ് തനിക്ക് പറ്റിയ തെറ്റില്‍ മനംനൊന്ത് കുറ്റബോധത്താല്‍ ഹൃദയം പൊട്ടി മരിക്കുകയും ചെയ്തു.
കോപിഷ്ഠയായ കണ്ണകി മധുരാനഗരം ചുട്ട് ചാമ്പലാക്കി. ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞ കണ്ണകി 14 ദിനരാത്രങ്ങള്‍ ജലപാനമില്ലാതെ വൈഗാ നദീതീരം വഴി നടന്ന് ഒടുവിലെത്തിച്ചേര്‍ന്നത് ചേരനാട്ടിലെ തിരമ്പെക്കുന്ന് എന്ന മംഗളാദേവി മലയിലായിരുന്നു. ഇവിടുത്തെ ഒരു വേങ്ങ മരച്ചോട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ചാരിത്ര്യശുദ്ധിയില്‍ സംപ്രീതരായ ദേവന്മാര് കോവലനുമൊത്ത് രഥത്തിലെത്തി കണ്ണകിയെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ഐതിഹ്യം. പുരാതന കാലത്ത് വനവാസികളുടെ ആരാധനാ മൂര്‍ത്തിയായിരുന്നു കണ്ണകി.
മലങ്കുറവന്മാരുടെ ഇഷ്ടദേവിയായ കണ്ണകിക്കുവേണ്ടി മംഗളാദേവിയില്‍ ക്ഷേത്രം നിര്‍മിച്ചത് ചേര രാജാവായിരുന്ന ചേരന് ചെങ്കുട്ടവനായിരുന്നു. ഹിമാലയത്തില്‍ നിര്‍മിച്ച കണ്ണകി ബിംബത്തില്‍ വിശിഷ്ടങ്ങളായ ആഭരണങ്ങള്‍ അടിതൊട്ട് മുടിയോളം ചാര്‍ത്തി ദിഗ്ദേവതകളെ കാവല്‍ നിര്‍ത്തി ഹോമവും ഉത്സവവും നിത്യവും നടന്നുവരുമാറ് ഏര്‍പ്പാട് നടത്തിക്കൊള്‍വിന്‍ എന്നായിരുന്നു രാജസിംഹമായി അറിയപ്പെട്ടിരുന്ന ചേരന് ചെങ്കുട്ടവന്റെ കല്പന. ഇത് ചിലപ്പതികാരത്തിലെ ബിംബ പ്രതിഷ്ഠാപാനത്തിലും പറയുന്നുണ്ട്.
ഇന്ന് തകര്‍ന്നടിഞ്ഞു കിടക്കുന്ന നിലയിലാണ് ക്ഷേത്രം. മണ്ഡപം, തിടപ്പള്ളി, ബലിക്കല്ല്, ഗര്‍ഭഗ്രഹം, ശ്രീകോവില്‍ എന്നിവയ്ക്ക് പുറമെ മറ്റ് ആരാധനാ മൂര്‍ത്തികളായ ശിവപാര്‍വതി, ഗണപതി, നാഗരാജാവ്, രക്ഷസ്സ് എന്നിവരുടെയും പ്രതിഷ്ഠകളുണ്ട്.
രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന പ്രധാന ശ്രീകോവിലിനു സമീപത്ത് ഒരു തുരങ്കത്തിന്റെ പ്രവേശന കവാടവും കാണാനാകും. ഇപ്പോള്‍ കല്ലും മണ്ണും നിറഞ്ഞ ഈ തുരങ്കം മംഗളാദേവി ക്ഷേത്ര പരിസരം വരെ നീളുന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് പൂഞ്ഞാര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു തമിഴ്നാട്ടിലെ ഗൂഡല്ലൂരും പരിസര പ്രദേശങ്ങളും മംഗളാ ദേവി വിമല നിരകളും എന്നാണ് ചരിത്ര രേഖ സാക്ഷ്യപ്പെടുത്തുന്നത്. അക്കാലത്ത് മംഗളാദേവി കണ്ണകി ക്ഷേത്രോത്സവം മറ്റൊരു മാമാങ്കമായിരുന്നു.
എന്തൊക്കെയായാലും ചരിത്രവും വിശ്വാസവും വിവാദങ്ങളും സമന്വയിക്കുന്ന മംഗളാദേവി ക്ഷേത്രോത്സവത്തിന് എല്ലാ വര്‍ഷവും എത്തുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും പതിനായിരത്തില്‍പ്പരം വിശ്വാസികളാണ്. ഇവരോടൊപ്പം വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അസുലഭാവസരം വിനിയോഗിക്കാന്‍ എത്തുന്ന വിദേശീയരടക്കമുള്ള സഞ്ചാരികളുടെ എണ്ണവും കുറവല്ല.
സുവര്‍ണാലയം രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: