ബെംഗളൂരു: കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിയ സകല വെല്ലുവിളികളെയും അതിജീവിച്ചാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാം തവണയാണ് കന്നഡികയുടെ അമരക്കാരനായി ഈ എഴുപത്തിയഞ്ചുകാരന് മാറുന്നത്. നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ഷിമോഗ ജില്ലയില്‍ നിന്നുള്ള എംപിയുമാണ്.
മാണ്ഡ്യ ജില്ലയില്‍ കെ.ആര്. പേട്ട് താലൂക്കില്‍ ബുക്ക്നാക്കര വില്ലേജിലെ കര്‍ഷക ദമ്പതികളായ സിദ്ധലിംഗപ്പ-പുട്ടത്തായമ്മയുടെയും മകനായി 1943ലാണ് യെദ്യൂരപ്പ ജനിച്ചത്. മാണ്ഡ്യ പിഇഎസ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി.
1965ല്‍ സാമൂഹ്യ ക്ഷേമ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. എന്നാല്‍ അധികം വൈകാതെ ജോലി രാജിവച്ച് ശിക്കാരിപ്പുരയിലേക്ക് പോയി. അവിടെ ഒരു അരിമില്ലില്‍ ക്ലാര്‍ക്കായി. 1967ല്‍ റൈസ് മില്‍ ഉടമയുടെ മകള്‍ മൈത്രാദേവിയെ വിവാഹം ചെയ്തു.
ഇതിന് ശേഷം ഷിമോഗയില്‍ ഒരു ഹാര്ഡ്വെയര് ഷോപ്പ് ആരംഭിച്ചു. രണ്ട് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണ് യെദ്യൂരപ്പയ്ക്ക് ഉള്ളത്. മൂത്തമകന് രാഘവേന്ദ്ര 2013ലെ തെരഞ്ഞെടുപ്പില്‍ ശിക്കാരിപ്പുരയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1970ല്‍ ശിക്കാരിപ്പുര കാര്യവാഹ് ആയി. 1972ല്‍ ശിക്കാരിപ്പുര മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് വിജയിച്ചു. ഇതേ വര്‍ഷം ജനസംഘം താലൂക്ക് പ്രസിഡന്റായി.
അടിയന്തരാവസ്ഥക്കാലത്ത് ബെല്ലാരി, ശിവമോഗ ജയിലുകളില്‍ തടവ് അനുഭവിച്ചു. 1980ല്‍ ബിജെപി ശിക്കാരിപ്പുര താലൂക്ക് പ്രസിഡന്റായി. 1985ല്‍ ശിവമോഗ ജില്ലാ പ്രസിഡന്റും 1988ല്‍ സംസ്ഥാന പ്രസിഡന്റുമായി.
1983ല്‍ ആദ്യമായി ശിക്കാരിപ്പുര മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുത്തു. ഏഴ്, എട്ട്, ഒന്‍പത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന് നിയമസഭകളില്‍ ശിക്കാരിപ്പുരയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.
1994, 2004ലും നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 1999ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിയമസഭ കൗണ്‍സിലിലേക്ക് നാമനിര്‍ദേശ പ്രകാരം ബിജെപി പ്രതിനിധിയായി എത്തി.
2004ലാണ് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ പങ്കാളിയായത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതായപ്പോള്‍ ബിജെപിയും ജനതാദളും സഖ്യത്തില്‍ എത്തി. ആദ്യ ഇരുപത് മാസം ജനതാദളും പിന്നീട് ബിജെപിയും എന്നതായിരുന്നു ധാരണ.
ആദ്യം മുഖ്യമന്ത്രിയായ കുമാരസ്വാമി 20 മാസം കഴിഞ്ഞപ്പോള്‍ ധാരണ പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.
തുടര്‍ന്ന് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ജനതാദള്‍ മുന്നോട്ട് വന്നു. സത്യപ്രതിജ്ഞ ചെയ്തു. ഏഴ് ദിവസമേ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നുള്ളു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ജനതാദള്‍ വാഗ്ദാനം ചെയ്ത പിന്തുണ നല്‍കിയില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്ക്ക് അധികാരത്തില്‍ ഏറ്റിക്കൊണ്ടാണ് യെദ്യൂരപ്പ പകരം വീട്ടിയത്. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തില്‍. പല കാരണങ്ങളാല്‍ പാര്‍ട്ടിയോട് പിണങ്ങേണ്ടി വരികയും മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തെങ്കിലും കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ പോരാളിയാണ് യെദ്യൂരപ്പ.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിയ വെല്ലുവിളിയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. യോഗത്തില്‍ നിന്നുമടങ്ങുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ തൊഴു കൈകളുമായി നടന്നു നീങ്ങിയ അപ്പാജിയെന്ന് പ്രവര്‍ത്തകര്‍ സ്നേഹ പൂര്‍വം വിളിക്കുന്ന യെദ്യൂരപ്പയുടെ മുഖത്ത് പ്രതിസന്ധികളെ തരണം ചെയ്യാമെന്ന ഉറച്ച വിശ്വാസം പ്രകടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: