മുംബൈ: പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് തിരിച്ചുവരുന്നു. ഐപിഎല്‍ പതിനൊന്നം സീസണിന്റെ തുടക്കത്തില്‍ നിറംമങ്ങി പുറത്തേക്കുള്ള വഴിയിലേക്ക് നീങ്ങിയ രോഹിത് ശര്‍മയുടെ നിലവിലെ ചാമ്പ്യന്മാരായ ടീം പ്ലേഓഫിന്റെ പടിവാതുക്കലെത്തി നില്ക്കുന്നു. അവസാന മത്സരത്തില്‍ ദല്‍ഹിയെ കീഴടക്കിയാല്‍ അവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാം.
നിര്‍ണായക മത്സരത്തില്‍ കിങ്സ് ഇലവനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായത്. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈയ്ക്ക് പതിനാല് പോയിന്റാകും. മറ്റു ചില ടീമുകളും പതിനാലു പോയിന്റുമായി മുംബൈയക്ക് ഒപ്പമെത്തിയാലും മികച്ച റണ്‍ ശരാശരിയില്‍ മുംബൈയ്ക്ക് പ്ലേ ഓഫില്‍ കടക്കാം.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളിലും മുംബൈയുടെ തുടക്കം മോശമായിരുന്നു. പക്ഷെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിലവിലെ ജേതാക്കളാണ് അവര്‍. ഐപിഎല്ലില്‍ യക്ഷിക്കഥപോലെയാണ് ഞങ്ങളുടെ ചരിത്രം. തുടക്കം തകര്‍ന്നടിഞ്ഞ ഞങ്ങള്‍ ഇപ്പോള്‍ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണെന്ന് കിങ്സ് ഇലവനെതിരെ മുംബൈയ്ക്ക് വിജയമൊരുക്കിയെ ജസ്പ്രീത് ബുംറ പറഞ്ഞു.
വെടിക്കെട്ടുബാറ്റിങ് നടത്തി പഞ്ചാബിനെ വിജയത്തിനടുത്തേയ്ക്ക് നയിച്ച കെ.എല്‍. രാഹുലിന്റെതുള്പ്പെടെ മൂന്ന് വിക്കറ്റുകള്‍ കൊയ്തെടുത്താണ് ബുംറ മുംബൈക്ക് വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ പതിനഞ്ച് റണ്‍സ്മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. കളിയിലെ കേമനും ഈ പേസറാണ്. 60 പന്തില്‍ 94 റണ്‍സ് നേടിയ രാഹുലിനെ ബുംറ കട്ടിങ്ങിന്റെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: