മുംബൈ: കിങ്സ് ഇലവന് പഞ്ചാബിന്റെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തി. പതിമൂന്ന് മത്സരങ്ങളില്‍ 652 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ ഓറഞ്ച് തൊപ്പി സ്വന്തമാക്കി. വിക്കറ്റ് വേട്ടയില്‍ കിങ്സ് ഇലവന്റെ തന്നെ ആന്‍ഡ്രൂ ടൈയാണ് മുന്നില്‍ . 13 മത്സരങ്ങളില്‍ ടൈ 24 വിക്കറ്റ് നേടിയിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 94 റണ്‍സ് നേടിയതോടെയാണ് രാഹുല്‍ ദല്‍ഹിയുടെ ഋഷഭ് പന്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ഋഷഭ് പന്ത് 12 മത്സരങ്ങളില്‍ 582 റണ്‍സുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. രാജസ്ഥാന്റെ ജോസ് ബട്ട്ലര്‍ 13 മത്സരങ്ങളില്‍ 548 റണ്‍സുമായി മൂന്നാം സ്ഥാനത്താണ്. ബട്ടലര്‍ രാജസ്ഥാന്റെ അവസാന മത്സരത്തില്‍ കളിക്കില്ല. ടെസ്റ്റ് കളിക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് നാലാം സ്ഥാനത്ത്. 12 മത്സരങ്ങളില്‍ വില്യംസണ് 544 റണ്‍സ് നേടിയിട്ടുണ്ട്. ചെന്നൈയുടെ അമ്പാട്ടി റായിഡു(535), റോയല്‍ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(514), മുംബൈയുടെ സൂര്യകുമാര്‍ യാദവ് (500) എന്നിവരാണ് യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍.
വിക്കറ്റ് വേട്ടയില്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ (18), റോയല്‍ ചലഞ്ചേഴ്സിന്റെ ഉമേഷ് യാദവ് (17), മുംബൈയുടെ ജസ്പ്രീത് ബുംറ (16) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് , നാല് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: