ഇരിട്ടി: തലശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനായി റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത സര്‍വെ ഒരാഴ്ച കൂടി നീളാന്‍ സാദ്ധ്യത. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വെ ആരംഭിച്ചതെങ്കിലും അഞ്ച് പ്രവൃത്തി ദിനങ്ങള്‍ കൂടി ലഭിച്ചാലെ കുറ്റമറ്റ രീതിയില്‍ കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്താന്‍ പറ്റുന്ന രീതിയിലെത്തൂ എന്നാണു അനുമാനം.
നഗരത്തിന്റെ പുറം മേഖലകളില്‍ കാടുപിടിച്ച നിലയിലും മണ്ണിനടിയിലായ നിലയിലുമാണ് സര്‍വ്വേക്കല്ലുകള്‍ പലതുമുള്ളത്. ഇത്തരം കല്ലുകള്‍ കണ്ടെത്താനുണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എത്ര കാലതാമസം വന്നാലും പിഴവില്ലാത്ത വിധം കൃത്യമായി സര്‍വെ നടത്തി രേഖാചിത്രം തയ്യാറാക്കണമെന്നാണ് സര്‍വെ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി സ്ഥാപിച്ചിട്ടുള്ള കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു മാറ്റുന്നതിനായാണ് റവന്യു വകുപ്പിന്റെ കെഎസ്ടിപിയുടെയും നേതൃത്വത്തിലുള്ള് 12 അംഗ സംഘം സര്‍വെ നടത്തുന്നത്. നേരത്തെയുള്ള തീരുമാന പ്രകാരം വെള്ളിയാഴ്ച കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍വേ തീരാത്തതിനാല്‍ 25ന് അടയാളപ്പെടുത്തല്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കയ്യേറ്റം കണ്ടെത്തി പൊളിച്ചശേഷം മാത്രമേ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ റോഡു നിര്‍മാണം നടക്കുന്ന നഗര മേഖലയിലെ കയ്യേറ്റം മാത്രം സര്‍വെ നടത്തി കണ്ടെത്താനായിരുന്നു തീരുമാനം. മേലിലും തര്‍ക്കം ഉണ്ടാവാതിരിക്കാന്‍ നഗര മേഖല പൂര്‍ണമായി പയഞ്ചേരി മുതല്‍ മേലേ സ്റ്റാന്റ് വരെ സര്‍വെ പൂര്‍ത്തിയാക്കി കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: