ലക്നൗ: ഔദ്യോഗിക വസതി ഒഴിയണമെന്നു ചൂണ്ടിക്കാട്ടി ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് യോഗി സര്‍ക്കാര്‍ നോട്ടീസയച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ബിഎസ്പി നേതാവ് മായാവതി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, നാരായണ്‍ ദത്ത് തിവാരി, മുലായം സിങ് യാദവിന്റെ മകന് അഖിലേഷ് യാദവ്, കല്ല്യാണ്‍ സിങ് എന്നിവരോടാണ് വസതി ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 15 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്തെ എസ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. സാധാരണ പൗരന്മാരില് കവിഞ്ഞ യാതൊരവകാശവും മുന്‍ മുഖ്യമന്ത്രിമാര്ക്കില്ലെന്നും, അതുകൊണ്ട് തന്നെ ഉടന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തരത്തില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
1981 ലെ ഉത്തര്‍പ്രദേശ് മന്ത്രിമാര്‍ക്കുള്ള അനുകൂല്യങ്ങള്‍ സംബന്ധിച്ച നിയമം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് തങ്ങള്‍ക്കനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസം തുടരാന്‍ അനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: