കൊച്ചി: മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ഇന്നലെ ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കാസര്‍കോട് ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ കുനികുന്ന് മുഹമ്മദ് ഇക്ബാല്‍ രണ്ടാംപ്രതി തളങ്കര മാലിക് ദിനാര്‍ മസ്ജിദിന് സമീപം മുഹമ്മദ് ഹനീഫ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് അബ്ദുള്‍ ഗഫൂര്‍ അടക്കം മൂന്നു പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
വര്‍ഗ്ഗീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം. 2001 സെപ്തംബര്‍ 18 നായിരുന്നു കൊലപാതകം. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണന് നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഉപ്പള സ്വദേശിനി റസിയയെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് കൊല നടന്നത്. 18ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ബാലകൃഷ്ണനെ പ്രതികള്‍ വിദ്യാനഗറില്‍ ബലമായി കാറില്‍ കയറ്റി ചന്ദ്രഗിരിപ്പാലത്തിനടുത്ത് വെച്ച് കുത്തിയ ശേഷം റോഡില്‍ ഉപേക്ഷിച്ചു. ശ്വാസകോശത്തിലേറ്റ നാല് മുറിവുകളാണ് മരണകാരണമായത്.
ബാലകൃഷ്ണന് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയതും കൊല നടത്തിയതും. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി അമ്മ പങ്കജാക്ഷി നല്കിയ ഹര്‍ജി പരിഗണിച്ച് 2010 ല്‍ ഹൈക്കാടതി കേസ് സിബിഐയ്ക്ക് വിട്ടു. കേസില്‍ പ്രതികളെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി പിഴയും ചുമത്തിയിരുന്നു.
കേരളത്തിലെ ആദ്യത്തെ വര്‍ഗീയ വിദ്വേഷകൊലയായിരുന്നു ബാലകൃഷ്ണന്റേത്. സംഭവം നടന്ന് 18 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. കൊലയാളികളെ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ ബാലകൃഷ്ണന്റെ മാതാപിതാക്കളായ റിട്ട. തഹസില്‍ദാര്‍ എം. ഗോപാലന് ഭാര്യ പങ്കജാക്ഷിയും നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമാണ് കോടതിയുടെ വിധിപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: