കണ്ണൂര്‍: ഇ പോസ് സംവിധാനം നിലവില്‍ വരുന്നതോടെ ഭക്ഷ്യപൊതുവിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കാനാകുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിതരണ സംവിധാനം കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കടകളിലും ഇ പോസ് മെഷീനുകള്‍ സ്ഥാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റേഷന്‍ കടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി ന്യായവില ഉത്പന്നങ്ങള്‍ റേഷന്‍കട വഴി ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പൊതുവിതരണ സംവിധാനം കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ റേഷന്‍ കടകളിലും ഇ പോസ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. ഇ പോസ് സംവിധാനം തുടക്കത്തില്‍ നടപ്പിലാക്കിയത് കൊല്ലം ജില്ലയിലാണ്. ബയോമെട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെഷീനില്‍ വിരലടയാളം ആധാര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുക. വിരലടയാളം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വീട്ടിലെ അംഗങ്ങളുടെയുള്‍പ്പെടെ വിവരങ്ങളും റേഷന്‍ വിഹിതം, നല്‍കേണ്ട തുക തുടങ്ങിയവയും ലഭ്യമാകും. മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എംപി, ഇ.പി.ജയരാജന് എംഎല്‍എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി തേജ്ലോഹിത് റെഡ്ഡി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: