മയ്യില്‍: മലപ്പട്ടം ഭഗവതി ക്ഷേത്രക്കുളം നവീകരണ പ്രവര്‍ത്തനം പാതിവഴിയില്‍ കാലങ്ങളായി ചെളിനിറഞ്ഞ് കിടക്കുന്ന ഈ കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചിരുന്നു. നാല് മീറ്റളോളം ആഴമുള്ള ഈ കുളം അരയേക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കുളം നവീകരിച്ച് മറ്റാവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നു നാട്ടുകാര്‍ നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. എന്നാല്‍, പൊതുകുളം നവീകരണത്തിന് മാത്രമേ ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പണം ഉപയോഗിക്കാന്‍ കഴിയൂ എന്ന അധികൃതരുടെ നിലപാടുമൂലം ജില്ലാ-ഗ്രാമപഞ്ചായത്തുകള്‍ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.
ജലം സുലഭം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 25 കുളങ്ങള്‍ നവീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷവും മലപ്പട്ടം ഗ്രാമപഞ്ചായത്ത് രണ്ട്ലക്ഷവുമാണ് ഇതിനായി നീക്കിവെച്ചത്. തുക അനുവദിക്കുമ്പോള്‍ ഇത്തരത്തില്‍ യാതൊരു നിബന്ധനകളും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിരുന്നില്ല. നവീകരണം പൂര്‍ത്തിയായാല്‍ ക്ഷേത്രക്കുളം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുമ്പ് ദേവസ്വവും പഞ്ചായത്തും ചേര്‍ന്ന് കരാറുണ്ടാക്കിയിരുന്നുവെങ്കിലും ഇതൊന്നും അംഗീകരിക്കാതെ അനുവദിച്ച ഫണ്ട് ചെലവാക്കാന്‍ അധികൃതര്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്തത്. സിപിഎം ശക്തികേന്ദ്രമായ മലപ്പട്ടം മേഖലയില്‍ ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ഭരണം നടത്തുന്നത് സിപിഎമ്മാണ് ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരിലേറെയും സിപിഎം അനുഭാവികളുമാണ്. എന്നിട്ടും ഒരു നാട്ടിന്റെ തന്നെ വികസനത്തിന് ഏറെ ഉപകാരപ്പെടുന്ന പദ്ധതിക്ക് പാര്‍ട്ടി തന്നെ തടയിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: