ബിജെപി ജയിച്ചാല്‍ ജനാധിപത്യം തകര്‍ന്നു. ബിജെപി വിരുദ്ധര്‍ തോറ്റാല്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. കേള്‍ക്കാന്‍ എന്തുരസം! നാലുവര്‍ഷത്തിനിപ്പുറം കേള്‍ക്കുന്ന പുതുമയാണിത്. കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കേട്ടവാര്‍ത്ത ‘എത് ചിഹ്നത്തില്‍ അമര്‍ത്തിയാലും തെളിയുന്നത് താമര’ എന്തൊരു തമാശ. എന്നിട്ടും ഏതെങ്കിലും ഒരു ബൂത്തില്‍ എല്ലാ വോട്ടും താമരയ്ക്ക് ലഭിച്ചില്ല. തോറ്റാല്‍ തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ മറിമായം. ജയിച്ചാലോ? അതിനെക്കുറിച്ച് മിണ്ടരുത്. പോളിംഗിനെക്കുറിച്ച് മിണ്ടരുത് എന്നുപറഞ്ഞതുപോലെ.
കര്‍ണാടകയില്‍ 224 അംഗസഭയില്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഒരാള്‍ രണ്ടിടത്ത് ജയിച്ചതിനാല്‍ അംഗബലം 221 ആയി. അതില്‍ ഏറ്റവും കൂടുതല്‍ പേരെ ജയിപ്പിച്ചത് ബിജെപിയാണ്. 104 അംഗങ്ങളാണ് ബിജെപിയ്ക്ക്. 78 സീറ്റുകളില്‍ കോണ്‍ഗ്രസ്സും 38 സീറ്റില്‍ ജെഡിഎസും. 2 സ്വതന്ത്രന്മാരും. ജനാധിപത്യ കീഴ്വഴക്കമനുസരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കുക എന്നതാണ്. 1996 ല്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ എ.ബി.വാജ്പേയിയെ ക്ഷണിച്ചത് അങ്ങനെയാണ്. ക്ഷണിച്ചാല്‍ മന്ത്രിസഭ ഉണ്ടാക്കുക. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുക. വാജ്പേയി ചെയ്തത് അതാണ്.
ജനാധിപത്യത്തിലെ നടപടിക്രമം അവിടെ ശരിയായിരുന്നു. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. സുപ്രീം കോടതിയില്‍ പാതിരായ്ക്ക് നെഞ്ചത്തടിച്ച് നിലവിളിച്ച് ജഡ്ജിമാരുടെയും വക്കീലന്മാരുടെയും മാധ്യമങ്ങളുടെയും ഉറക്കം കെടുത്തുക എന്നത് ഏത് കീഴ്വഴക്കമാണ്? അധികാരം നഷ്ടപ്പെടുമ്പോള്‍ കരയിലിട്ട മീനുകളെപ്പോലെ പിടയ്ക്കുന്നത് വല്ലാത്തൊരു രോഗമാണ്. ആ രോഗത്തിന് അലോപ്പതിയിലോ ആയുര്‍വേദത്തിലോ യുനാനിയിലോ മരുന്നില്ല. ജനാധിപത്യത്തില്‍ യജമാന്മാരായ ജനങ്ങള്‍ തന്നെ വൈദ്യരാകണം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദശാബ്ദങ്ങളായി ഭരണം നടത്തിയ കക്ഷിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജയിച്ച് വീണ്ടും വീണ്ടും ഭരിച്ചപ്പോള്‍ ആരും ഇങ്ങനെയൊരു ശ്വാസം മുട്ടലിലെത്തിയിട്ടില്ല. കോണ്‍ഗ്രസ് ജയിച്ചാല്‍ ജനാധിപത്യം. തോറ്റാല്‍ ജനാധിപത്യം അസ്തമിച്ചേ എന്ന് മുറവിളികൂട്ടുക. അതാണ് യഥാര്‍ത്ഥ കാപട്യം. അതാണ് യഥാര്‍ത്ഥ ജനാധിപത്യ കശാപ്പ്.
കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നാണ് ആരോപണം. പക്ഷേ അത് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണല്ലോ ഗവര്‍ണറുടെ തീരുമാനം സുപ്രീം കോടതി അസ്ഥിരപ്പെടുത്താതിരുന്നത്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതും തടഞ്ഞില്ല. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നല്കിയ ദിവസം വെട്ടിക്കുറച്ചു എന്നുമാത്രം. തന്നെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ പട്ടികയൊന്നും യെദ്യൂരപ്പ നല്‍കിയിട്ടില്ല. സഭയില്‍ ഭൂരിപക്ഷം തെളിയുമെന്നേ പറഞ്ഞിട്ടുള്ളൂ. അത് ജയിച്ചുവന്നവരുടെ മനസാക്ഷിയെവിശ്വാസത്തിലെടുത്തുകൊണ്ടാണ്.
കോണ്‍ഗ്രസ്സും ജെഡിഎസും ബിജെപിയും വ്യത്യസ്ത മാനിഫെസ്റ്റോ മുന്നോട്ടുവച്ചാണ് മത്സരിച്ചത്. ഏറെ വാശിയും വീറും മത്സരത്തില്‍ കണ്ടു. ജെഡിഎസ്-ബിജെപി കക്ഷികള്‍ രഹസ്യ ബാന്ധവത്തോടെ മത്സരിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ജനതാദളിന്റെ ‘എസ്’ എന്നത് സംഘപരിവാറിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആക്ഷേപം. മത്സരം തീര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്.
40 സീറ്റുണ്ടായിരുന്ന ബിജെപി അംഗബലം 104 ആയി. 64 സീറ്റിന്റെ നേട്ടം. കോണ്‍ഗ്രസ്സിന് 122 ഉണ്ടായിരുന്നത് 78 ചുരുങ്ങി. ജെഡിഎസ് 40 ല്‍ നിന്നും 38 ല്‍ ഒതുങ്ങി. ബിജെപിയുടെ നേട്ടത്തില്‍ അമ്പരന്നാണ് കോണ്‍ഗ്രസ് ജെഡിഎസിന്റെ പാദം പിടിച്ചത്. പൊന്നും വേണ്ട പണവും വേണ്ട ഒരു മുഴം തുണി മതി എന്ന മട്ടില്‍ ബന്ധം സൃഷ്ടിക്കാന്‍ തയ്യാറായത് മാനവും മര്യാദയും കൈമോശമാകുമെന്നായപ്പോഴാണ്. ഭൂരിപക്ഷം ഉണ്ടാക്കാന്‍ കാലുമാറ്റമോ ചാക്കിട്ടുപിടുത്തമോ നടത്തില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സിനും ജെഡിഎസിനും നേതാക്കളെ വിശ്വാസമില്ല. ജനപ്രതിനിധികളെയും വിശ്വാസമില്ല. പണച്ചാക്കുകളുടെ പഞ്ചനക്ഷത്രസൗകര്യമുള്ള റിസോര്‍ട്ടുകളിലും ബസ്സുകളിലുമായി കര്‍ണാടകത്തിലും, മാത്രമല്ല ഹൈദ്രാബാദിലുമായി ചുറ്റിക്കറങ്ങി. ശനിയാഴ്ച വിശ്വാസവോട്ടിനായി കൂടു തുറന്നുവിടുമ്പോള്‍ പൂട്ടിയിട്ട എംഎല്‍എമാരുടെ മനഃസാക്ഷി മന്ത്രിച്ചെങ്കില്‍, അത് യെദ്യൂരപ്പക്കനുകൂലമായെങ്കില് എന്തുചെയ്യും? കണ്ടുതന്നെയറിയണം.
കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷിയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പകരത്തിനുപകരം ഗോവയിലേക്കും മണിപ്പൂരിലേക്കും ബീഹാറിലേക്കും പായുന്ന കോണ്‍ഗ്രസ് ഒന്നറിയണം. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം. ഒറ്റക്കക്ഷിയായാല്‍ പോരാ അവസരത്തിനൊത്ത് ഉയരണം. ഗോവയില്‍ ഉറങ്ങിപ്പോയി. ഒന്നരവര്‍ഷത്തിനുശേഷം അവകാശവാദവുമായി പുറപ്പെട്ടത് അപഹാസ്യമാണ്. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സര്‍ക്കാരുകളുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതുമാണ്. എന്നിട്ടും ജനാധിപത്യത്തെ മോക്രിയാക്കുന്നത് വന്ദ്യവയോധിക പാര്‍ട്ടിക്ക് ഒട്ടും ഭൂഷണമല്ലേയല്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: