തപസ്വിയായ ശബരിക്ക് ഒരു പുരാവൃത്തമുണ്ട്. ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ പുത്രിയായ മാലിനിയായിരുന്നു മുജ്ജന്മത്തില് ശബരി. ബ്രഹ്മജ്ഞാനിയായ വീതിഹോത്രന്‍ ഗന്ധര്‍വ്വ യുവാവ് മാലിനിയെ വിവാഹം കഴിച്ച് സുഖമായി കഴിയവേ, കല്മാഷല് എന്ന കിരാത (കാട്ടാളന്) യുവാവില്‍ മാലിനി അനുരക്തയായിപ്പോയി. ഈ വിവരം ബോധ്യമായ വീതിഹോത്രന്‍ മാലിനിയെ ഇപ്രകാരം ശപിച്ചു. ”ഒരു കിരാതനില്‍ അനുരക്തയായ നീ, ആ വര്‍ഗ്ഗത്തില്‍ തന്നെ ഒരു സ്ത്രീയായി ജനിക്കട്ടെ.” കുറ്റബോധത്താല്‍ ഉരുകിയ ഹൃദയവുമായി മാലിനി ശാപമോക്ഷത്തിനായി അപേക്ഷിച്ചു. വീതിഹോത്രന്‍ ജ്ഞാനദൃഷ്ടിയിലൂടെ ശ്രീരാമാവതാരം ബോധ്യപ്പെടുകയും, ”ത്രേതായുഗത്തില്‍ ശ്രീരാമദര്‍ശനത്താല്‍ ശാപമോക്ഷമുണ്ടാക്കുന്നതാണ്” എന്നു ശാപമോക്ഷം നല്കി.
ശാപത്താല്‍ മാലിനി, ‘ശബരി’ എന്ന നാമത്തില്‍ വനവാസിയായി ജനിക്കുകയും, മാതംഗവനത്തിലെത്തുകയും മാതംഗമുനിയെ ശുശ്രൂഷിച്ചും ശിഷ്യയായി തപസ്സനുഷ്ഠിച്ചും ജീവിച്ചുവന്നു. മതംഗാശ്രമത്തിനൊരു പ്രത്യേകതയുണ്ട്. അവിടുത്തെ ചെടികളിലുണ്ടാകുന്ന പുഷ്പങ്ങള്‍ വാടുകയില്ല. ആലങ്കാരികമായി ഇങ്ങനെ പറയുന്നുവെങ്കിലും അതിന്റെ ശരിയായ അര്‍ത്ഥം, എന്നും പുഷ്പങ്ങള്‍ നിറഞ്ഞ ഒരു കല്പവാടി (പൂന്തോട്ടം) എന്നു കരുതിയാല്‍ മതി. ആരും അവിടുത്തെ പുഷ്പങ്ങള്‍ പറിക്കുകയോ മണക്കുകയോ ചൂടുകയോ ചെയ്യാറില്ല.
മാതംഗ ശിഷ്യന്മാത്തെരുനാള്
വിറകു ശേഖരണത്തിനായി
കാട്ടിലേറെയലഞ്ഞപ്പോള്
വേര്പ്പുതുള്ളികള് തൂകിനാര്‍
യോഗികള്തന്നാലസ്യത്തെ
ജ്ഞാന ദൃഷ്ടിയിലറികയാല്
മുനിയാസ്വേദബിന്ദുക്കളെ
പൂക്കള്‍ നിറഞ്ഞ ചെടികളായ്
മാറ്റിയാ, പൂക്കളൊരു മേപറി-
ക്കാറില്ല, ചൂടാറില്ല, മണക്കയും
യമ, ശമനാദികള്‍ ശീലിച്ച
ശിഷ്യത്തണവരത്രയും. (സ്വന്തം കൃതി)
യമ-ശമനാദികള്‍ ശീലിച്ച ശിഷ്യന്മാര്, ഇന്ദ്രിയ നിയന്ത്രണം സാധിച്ചവരാണെന്നതില്നിന്നും വ്യക്തമാകുന്നു.
ഭഗവാന് ശ്രീരാമചന്ദ്രന്, മതംഗാശ്രമത്തില്‍ വരുന്നതറിഞ്ഞ ശബരി, അതീവ സന്തുഷ്ടയാകുകയും അനേകം ഫലങ്ങള്‍ ശേഖരിച്ചു വയ്ക്കുകയുമുണ്ടായി. തന്റെ ഈശ്വരനായ ശ്രീരാമന് ഏറ്റവും മധുരമുള്ള ഫലങ്ങള്‍ തന്നെ നല്‍കണമെന്ന ഉദ്ദേശ്യത്തോടെ, ശുദ്ധമനസ്കയായ ശബരി, കടിച്ചു, രുചിച്ചു നോക്കി മധുരം ഉറപ്പുവരുത്തിയ ഫലങ്ങള്‍ മാത്രം, ഭഗവാനു ഭക്ഷിക്കുവാനായി നല്കുകയുണ്ടായി. ഇതു ശ്രീരാമന് മനസ്സിലാക്കുകയും തന്റെ പരമഭക്തയായ ശബരിയുടെ ആത്മാര്‍ത്ഥതയില്‍ സന്തുഷ്ടനായിത്തീരുകയും, ഉച്ഛിഷ്ടമാണെങ്കില് കൂടിയും ശബരി നല്കിയ ഫലങ്ങള്‍ സന്തോഷത്തോടെ ഭക്ഷിക്കുകയുമുണ്ടായി. ശ്രീരാമന് ഭക്തപരായണനായ രക്ഷകനാണ്.
പത്രം, പുഷ്പം, ഫലം, തോയം
യോമേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത-
മശ്നാമി പ്രിയതാത്മനാ. (ഭഗവദ്ഗീത)
ഭക്തിപൂര്‍വ്വം സമര്‍പ്പിക്കല്‍
പത്രം, പുഷ്പം, ഫലം, വെള്ളം
ഏതുമേ സ്വീകരിച്ചു ഞാന്‍
ദുഃഖങ്ങളകറ്റി സൗഭാഗ്യം
ഏകുമേതൊരര്ത്ഥിക്കും
ഭഗവാന് വാക്കു നല്കുന്നു
ഭഗവത്ഗീത മുണ്ടിന്തിരം (സ്വന്തം രചന)
ഭഗവാന് ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ശബരി ചിതയൊരുക്കി ദേഹത്യാഗം ചെയ്തു. ശ്രീരാമന്റെ മനുഷ്യരൂപത്തെ സ്മരിച്ചുകൊണ്ട് മരണം വരിച്ചതിനാല്‍, ശബരിക്ക് നിത്യമായ, ഇനിയൊരു ജന്മമില്ലാത്ത മോക്ഷമല്ല ലഭിച്ചത്. തന്റെ ഭര്‍ത്താവായ വീതിഹോത്രന്‍ ശ്രീരാമനില്‍ നിന്ന് ശാപമോക്ഷം ലഭിക്കും എന്നു നല്‍കിയിരുന്ന ശാപമോക്ഷമാണ് ഫലവത്തായത്. അഗ്നിയില്‍ നിന്നും മുന്ജന്മത്തിലെ മാലിനി പുറത്തുവരികയും ഭര്‍ത്താവായ വീതിഹോത്രന്‍ പ്രത്യക്ഷനായി, ഭാര്യയെ സ്വീകരിച്ചുകൊണ്ടു പോകുകയുമുണ്ടായി. അവര്‍ ഭാര്യാഭര്ത്താക്കന്മാരായി ഏറെനാള്‍ ജീവിച്ചു.
യക്ഷ-കിന്നര-ഗന്ധര്‍വ വിഭാഗത്തില്‍പ്പെടുന്നവര്‍, മനുഷ്യരില്‍നിന്നും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരും. എന്നാല്‍ ദേവഗണത്തിനൊപ്പമെത്താത്തവരുമാണ്. അവര്‍ക്കും ആയുര്‍ നഷ്ടമുള്ളതായി പറയപ്പെടുന്നു. അവരുടെ കര്‍മ്മഗുണങ്ങളുടെ കാലാവധി കഴിയുന്നതോടെ പുണ്യങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍, തപസ്സുകൊണ്ട് വീണ്ടും മഹത്വം നേടാനായില്ലെങ്കില്‍, ഒടുവില്‍ അന്ത്യം സംഭവിക്കുന്നതായി കരുതപ്പെടുന്നു. ദേവലോകത്തെ ഒരു വര്‍ഷം, 27ഃ12 = 324 മനുഷ്യവര്‍ഷങ്ങളാണ് (ചാന്ദ്രമാസക്കണക്കില്‍) അപ്പോള്‍ 100 വര്‍ഷം ജീവിച്ചുവെന്നു കരുതിയാല്‍, 324ഃ1000=(മൂന്നുലക്ഷത്തി ഇരുപത്തിനാലായിരം)3,24,000/- മനുഷ്യവര്ഷങ്ങളാണെന്നു കരുതുക. അതിനാല്‍, മരിക്കുന്ന സമയം, ശ്രീരാമന്റെ മനുഷ്യശരീരത്തെ ചിന്തിച്ച്, (ഈശ്വരസങ്കല്പം ഇല്ലാതെ) ശബരി മരിച്ചതിനാല്‍ അടുത്ത ജന്മം, ലക്ഷക്കണക്കിനു മനുഷ്യവര്ഷങ്ങള്ക്കുശേഷം, ഈശ്വരാനുഗ്രഹത്താലും, മാതംഗവനത്തോടുള്ള മമതാബന്ധത്താലും, ദ്വാപരയുഗാന്ത്യത്തിലോ കലിയുഗാരംഭത്തിലോ, ശബരിയായിത്തന്നെ മാതംഗവനത്തില് പുനര്‍ജ്ജന്മം സിദ്ധിച്ചു.
(മൃഗങ്ങള്‍-വാനരര്‍-മാനവര്‍-കിന്നരര്‍-യക്ഷന്മാര്-ഗന്ധര്വ്വന്മാര്. വിദ്യാധരന്മാര്-ദേവന്മാര് എന്നിപ്രകാരമാണ് ജീവികളുടെ നിലവാരം എന്നാണഭിജ്ഞ മതം)
മരണസമയം മനസ്സിനെ സ്വാധീനിച്ചു നില്ക്കുന്ന ചിന്തയെന്തോ (സ്മരണ)അതിനുസൃതമായ ജന്മമാണ്, മരിക്കുന്നയാള്ക്കുണ്ടാകുക എന്ന് പല പുരാണകഥകളിലൂടെ വ്യക്തമാകുന്നുണ്ട്. മരണസമയം ഈശ്വര (നാരായണ) സ്മരണ ജനിപ്പിക്കുന്നതിനുവേണ്ടിയാണ് ആസന്നമരണനായ വ്യക്തിയെ ഭാഗവതം വായിച്ചുകേള്‍പ്പിക്കുന്നത്. ഒരാളുടെ കര്‍മ്മഫലം അനുഭവിക്കുവാനുള്ള പുനര്‍ജന്മമാണു ലഭിക്കുക എങ്കിലും നമ്മുടെ കടമ നിര്‍വഹിക്കലാണ് പുരാണ പാരായണത്തിലൂടെ ചെയ്തുതീര്‍ക്കുന്നത്.
യുക്തിവാദികളുടെ ഏറ്റവും യുക്തിസഹമായ ഏക ചോദ്യത്തിന് ”ശ്രീരാമന് ത്രേതായുഗത്തില്‍ മോക്ഷം നല്കിയ ശബരിയ്ക്ക് എങ്ങനെ അയ്യപ്പന് കലിയുഗത്തില്‍ (ദ്വാപരയുഗത്തിലോ) മോക്ഷം നല്കി” എന്നുള്ള ചോദ്യത്തിന് പൂര്‍ണമായ സമാധാനം ഇതോടെ ലഭ്യമാകുന്നതാണ്. കലിയുഗത്തില്‍ അയ്യപ്പനായി അവതരിച്ച് തമിഴ് രാജാവിനു ശേവുകം വഹിച്ച് മഹിഷി മര്‍ദ്ദനത്തിനുള്ള യോഗ്യത നേടി മടങ്ങുമ്പോഴോ, മഹിഷീ മര്ദ്ദനനാന്തരമോ ആകാം ശബരിക്കു മോക്ഷം നല്‍കിയത്. മനുഷ്യസേവനത്തിനുശേഷം, ശിവപാര്ശ്വത്തിലേക്കുള്ള (കൈലാസത്തിലേക്കുള്ള) മടക്കയാത്രയില്‍, പിതാവായ ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശാനുസരണം ശബരിയ്ക്കു മോക്ഷം നല്കി എന്നു കരുതാം.
കുമ്പളംതോട്
വിജയ ബ്രാഹ്മണന്, ജലപാതത്തില്‍ നിന്നും മണ്കുടത്തില് ജലം ശേഖരിച്ചപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയാല്‍ കുംഭം ഉടയുകയും ചീളുകള്‍ പത്മദള (താമരപ്പൂവിതളുകള്‍) സമാനം നിലത്തുവീഴുകയുണ്ടായി. ഇതില്‍നിന്നാണ്, കുംഭദളം തോട് എന്ന പേരുണ്ടായതെന്നും, അത് ലോപിച്ച് കുമ്പളം തോടായതാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: