ഹഠസ്യ പ്രഥമാംഗത്വാ-
ദാസനം പൂര്വമുച്യതേ
കുര്യാത് തദാസനം സ്ഥൈര്യ-
മാരോഗ്യം ചാംഗലാഘവം-1-17
ഹഠയോഗത്തിന്റെ ആദ്യത്തെ അംഗം ആസനമായതിനാല്‍ അതാണാദ്യം പറയുന്നത്. അതില്‍നിന്ന് സ്ഥിരതയും ആരോഗ്യവും അവയവങ്ങള്‍ക്ക് വഴക്കവും കിട്ടുന്നു.
ഈ ഗ്രന്ഥത്തില്‍തന്നെ പിന്നീട് ഹഠയോഗത്തിന് നാലാംഗങ്ങളാണെന്നു പറയുന്നുണ്ട്-ആസനം, പ്രാണായാമം, മുദ്ര, നാദാനുസന്ധാനം. പതഞ്ജലിയുടെ അഷ്ടാംഗങ്ങളില്‍ യമനിയമങ്ങള്‍ ഇവിടെ പറയുന്നില്ല. വ്യാഖ്യാതാക്കള്‍ 10 യമങ്ങളും 10 നിയമങ്ങളും പറയുന്നുണ്ട്. (അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം) പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ നാദാനുസന്ധാനത്തില്‍ പെടുന്നു. മുദ്ര വേറെ ചേര്‍ക്കുകയും ചെയ്തു.
അപ്പോള്‍ നാലെണ്ണമാണ് അംഗങ്ങള്‍ എന്നുവന്നു. അതില്‍ ആദ്യത്തെതായതിനാല് ഈ അധ്യായത്തില്‍ ഇനി വിശദമായ ചര്‍ച്ചക്കു വരുന്നത് ആസനങ്ങളാണ്.
ശരീരത്തിനും മനസ്സിനും രജോഗുണത്തിന്റെ പ്രഭാവത്താല്‍ ചഞ്ചലതയുണ്ട്. അതിനെ കളയാന്‍, സ്ഥിരതയുണ്ടാക്കാന്‍ ആസനം ഫലപ്രദമാണ്. ”ആസനേന രജോ ഹന്തി” എന്നാണ് വചനം. പതഞ്ജലി മുനി ചിത്തവിക്ഷേപമുണ്ടാക്കുന്ന 9 കാര്യങ്ങള്‍ പറയുന്നുണ്ട്- ”വ്യാധി-സ്ത്യാന- സംശയ- പ്രമാദ-ആലസ്യ-അവിരതി-ഭ്രാന്തിദര്ശന-അലബ്ധ ഭൂമികത്വ- അനവസ്ഥിതത്വാനി ചിത്തവിക്ഷേപാസ്തേന്തരായാഃ” (പാ.യോ.സൂ-1-30) അവയില്‍ ആദ്യത്തേതാണ് വ്യാധി അഥവാ രോഗം. രോഗം മനസ്സിനെ ഉലയ്ക്കും. അതുകൊണ്ട് ആരോഗ്യം പ്രധാനം തന്നെ.
തമോഗുണമുണ്ടാക്കുന്നതാണ് ഭാരം- മടികൊണ്ട് ശരീരം ഭാരമുള്ളതായി തോന്നും. അനങ്ങാന്‍ തോന്നില്ല. അതിനെ ആസനംകൊണ്ട് ജയിക്കുമ്പോള്‍ ശരീരത്തിന് ലാഘവമുണ്ടാകും. മടി പോവും. വിശപ്പു കൂടുക, ദഹനശക്തി കൂടുക എന്നിവയും ഇവിടെ സൂചിതമായി.
പതഞ്ജലിയുടെ രാജയോഗത്തില്‍ ആസനങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ച വരുന്നില്ല; ഒരാസനത്തിന്റെയും പേരോ ലക്ഷണമോ പറയുന്നുമില്ല. അതിനര്‍ത്ഥം ഹഠയോഗികള്‍ ആസനത്തെ കുറച്ചുകൂടെ പ്രാധാന്യത്തോടെ കാണുന്നു എന്നാണ്. പ്രാണന്റെ ഒഴുക്ക് താളത്തിലാക്കുകയാണ് ആസനത്തിന്റെ ആദ്യത്തെ ലക്ഷ്യം. കെട്ടിക്കിടക്കുന്ന വെള്ളം കെട്ടുപോവും, അതില്‍ കൃമികള്‍ വളരും. അതുപോലെ പ്രാണന് ചില സ്ഥലങ്ങളില്‍ തടസ്സപ്പെടുമ്പോഴാണ് അവിടെ വേദനയും രോഗവുമുണ്ടാവുന്നത്. അത് തടസ്സമില്ലാതെ ഒഴുകുമ്പോള്‍ ശരീരത്തിലെ ദുഷ്ടമായ ശേഷിപ്പുകളൊക്കെ തുടച്ചുമാറ്റപ്പെടും. അംഗചലനങ്ങള്‍ സുഗമമാവും. കഠിനമായ ആസനങ്ങള്പോലും വശപ്പെടും.
ഇവിടെ വ്യാഖ്യാതാക്കള്‍ ശ്ലോകത്തിലൊതുക്കിയ യമനിയമങ്ങള്‍ സൂചിപ്പിക്കാതെ കടന്നുപോകാവതല്ല.
അഹിംസാ സത്യമസ്തേയം ബ്രഹ്മചര്യം
ക്ഷമാ ധൃതിഃ
ദയാര്ജ്ജവം മിതാഹാരഃ ശൗചം
ചൈവ യമാ ദശ.
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം ഇവ നാലും അപരിഗ്രഹവും ചേര്‍ത്ത് അഞ്ചാണ് പതഞ്ജലിയുടെ യമങ്ങള്‍. എന്നാല്‍ ഇവിടെ പതഞ്ജലിയുടെ നിയമത്തിലെ ശൗചത്തെ യമത്തില്‍ ചേര്‍ത്തിരിക്കുന്നു. ക്ഷമാ, ധൃതി, ദയ, ആര്‍ജ്ജവം, മിതാഹാരം എന്നീ അഞ്ചെണ്ണം കൂടുതലും.
മറ്റുള്ളവരെ മനസാ വാചാ കര്‍മ്മണാ വിഷമിപ്പിക്കാതിരിക്കലാണ് അഹിംസ. ജൈനന്മാരാണ് ഇക്കാര്യത്തില്‍ കഠിന നിഷ്കര്‍ഷയുള്ളവര്‍. നമ്മള് മറ്റുളളവരെ ഉപദ്രവിക്കുമ്പോള്‍ നമ്മുടെ മനസ്സ് കലുഷമാവും. ഹിംസ എന്നാല്‍ നാം നമ്മില്‍ നിന്നകലുക എന്നാണര്‍ത്ഥം. അഹിംസ അടുക്കലും. സത്യമെന്നതും ചിന്തയിലും വാക്കിലും ഉള്ള സത്യതയാണ്. മറ്റുള്ളവരെ ചതിക്കുന്നതും അസത്യത്തില്പ്പെടും.
തനിക്ക് അവകാശപ്പെട്ടതേ എടുക്കാവൂ. മറ്റെല്ലാം കക്കലില്‍ പെടും. അത് നമ്മുടെ മനസ്സിനെ ബാധിക്കും. യഥാര്‍ത്ഥ സാധകനാണെങ്കില് നമുക്ക് വിധിച്ചത് നമുക്കു വന്നുചേരുമെന്ന പൂര്ണവിശ്വാസവുമുണ്ടാവും. തന്റെതല്ലാത്തതൊന്നും എടുക്കില്ല. അതുതന്നെ അസ്തേയം.
ബ്രഹ്മത്തില്‍, ശുദ്ധബോധത്തില്‍, സ്ത്രീപുരുഷഭേദമില്ലാത്ത ശുദ്ധസത്വത്തില്‍ ചരിക്കുകയാണ് ബ്രഹ്മചര്യം. ലൈംഗിക ബന്ധത്തില്‍ നിന്നുള്ള മാറിനില്ക്കല് എന്നതിനെ പറയാറുണ്ട്. അതു ശരിയുമാണ്. പക്ഷേ അതിലും മേലെയാണ് കുറേക്കൂടി ഉയര്‍ന്ന ഒരു മാനസികാവസ്ഥയിലേക്കുയരുക എന്നത്. ശുക്ലത്തിന്റെ സൂക്ഷിപ്പ് സാധനയില്‍ ഗുണകരം തന്നെയാണ്. 7 ധാതുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതുതന്നെയാണ് ശുക്ലം. ബുദ്ധിക്ക് അത്യധികം കൂര്‍മ്മത കൊടുക്കുന്ന വീര്യം ശുക്ലത്തിന്റെ കേന്ദ്രീകരണത്തില്‍ നിന്നാണുണ്ടാവുന്നത്. ”ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ” എന്നു പതഞ്ജലി പറഞ്ഞിട്ടുണ്ട്. ഗ്രന്ഥികളെ നിയന്ത്രിച്ചുകൊണ്ട് ബ്രഹ്മചര്യത്തിനു സാഹചര്യമൊരുക്കാനുള്ള പദ്ധതികള്‍ ഹഠയോഗത്തില്‍ ഉണ്ട്.
ക്ഷമയാണ് അടുത്തത്. ശാന്തമായി കാത്തിരിക്കാനുള്ള ഒരു മാനസികാവസ്ഥ നമുക്കുണ്ടാവണം. മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയണം. പകയും, പ്രതികാരവും യോഗിക്കു ഗുണം ചെയ്യില്ല. പല ദുരനുഭവങ്ങളും ജീവിതത്തില്‍ സാധാരണമാണ്. അതിനെ അവധാനതയോടെ കാണാന്‍ കഴിയണം.
ധൃതിയാണ് അടുത്ത ഗുണം. ധൈര്യമാണ് ധൃതി. ആകാശം ഇടിഞ്ഞുവീണാലും പരിഭ്രമിക്കാത്ത ഒരു മാനസികാവസ്ഥ-അതാണ് ധൃതി. നമുക്ക് വന്നുചേരുന്ന ദോഷകരമായ അനുഭവങ്ങള്‍ പെട്ടെന്ന് നമുക്ക് ദോഷമായി തോന്നിയേക്കാം. എന്നാല്‍ അത് ഭാവിയില്‍ നമുക്ക് ഗുണകരമായി വരുമെന്ന് കാത്തിരിക്കാനുള്ള ശക്തി, ധൈര്യം നമുക്കു വരണം.
ദയ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്ന ഒരു ഗുണമാണ്. ദുഃഖം കാണുമ്പോള്‍ മനസ്സില്‍ കരുണ നിറയണമെന്ന് പതഞ്ജലി പറയുന്നു. അപ്പോഴാണ് നമുക്ക് ‘ചിത്തപ്രസാദം’ ഉണ്ടാവുന്നത്. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ആത്മാവാണെന്ന ബോധമുണ്ടാകുമ്പോള്‍ സദ്വികാരങ്ങള് താനേ ഉണരും. ദയ സ്വഭാവമായി മാറും.
ഋജു എന്നാല്‍ നേരെയുള്ളത് എന്നര്‍ത്ഥം-അതുതന്നെ ആര്‍ജ്ജവം. നേരേ വാ നേരേ പോ എന്ന സ്വഭാവം. അതിലൂടെ നമ്മുടെ മനസ്സിന് വരാവുന്ന ഭാരത്തെ കുറയ്ക്കാം. ആര്‍ജ്ജവം എളുപ്പമല്ല. പെട്ടെന്ന് കാര്യം നേടാന്‍ വളഞ്ഞവഴി നോക്കുന്നതാണ് പൊതു സ്വഭാവം. പക്ഷേ ആര്‍ജ്ജവം നമുക്ക് ശാന്തത തരും, ആശങ്കയകറ്റും.
മിതാഹാരമാണ് ഒമ്പതാമത്തേത്. ആഹാരം കൂടാനോ കുറയാനോ പാടില്ല. ‘യുക്താഹാരം’ എന്നാണ് ഭഗവദ്ഗീത പറയുന്നത്. യോജിച്ച ഭക്ഷണം. സാധനാ പൂര്‍ണമായ ജീവിതത്തിനു പറ്റിയ ആഹാരമാണ് കഴിക്കേണ്ടത്. അവര്‍ക്ക് യോഗം ദുഃഖനാശകരമായിരിക്കുമെന്ന് ഭഗവദ്ഗീത ഉറപ്പിച്ചു പറയുന്നു. സാത്വിക ഭക്ഷണമാണ് യോഗിക്കു പറ്റിയത്.
ശൗചം, ശുചിത്വമാണ്, യമങ്ങളിലവസാനത്തേത്. ശരീരവും മനസ്സും ശുദ്ധമാവണം. ”യോഗാംഗാനുഷ്ഠാനാത് അശുദ്ധിക്ഷയേ” എന്ന് പതഞ്ജലി. യോഗാനുഷ്ഠാനങ്ങളൊക്കെത്തന്നെ ബാഹ്യാഭ്യന്തരശുദ്ധിക്കാണ്. ശരീരത്തിന് തന്നെ പുറവും അകവും ശൗചം നടക്കണം. നേതി, ധൗതി മുതലായ ക്രിയകള്‍ ശുദ്ധിക്കുവേണ്ടിത്തന്നെയാണ്.
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍
94470 77203)
വ്യാഖ്യാനം: കൈതപ്രം വാസുദേവന്‍ നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: