പാരീസ്: മാഴ്സെ താരം ദിമിത്രി പയറ്റിനെ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് ഒഴിവാക്കി. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്‍ഡിയെ മടക്കി വിളിച്ചു. മറ്റൊരു വമ്പന്‍ താരമായ അലക്സാണ്ടര്‍ ലക്കാസറ്റി ഉള്‍പ്പെടെ പതിനൊന്ന് പേരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 34 കളിക്കാരാണ് ടീമിലുള്ളത്. ജൂണ്‍ നാലിന് അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്ന് കോച്ച് ദീദര്‍ ദേഷ്ചാമ്പസ് പറഞ്ഞു.
ദിമിത്രി പേയറ്റിനെ ടീമിലേക്ക് പരിഗണിച്ചിരുന്നതാണ്. പക്ഷെ പരിക്കില്‍നിന്ന് സുഖം പ്രാപിക്കാന്‍ മൂന്നാഴ്ച സമയം വേണം. ഇതിനെ തുടര്‍ന്നാണ് പയറ്റിനെ ഒഴിവാക്കിയതെന്ന് കോച്ച് ദീദര്‍ ദേഷ്ചാമ്പ്സ് പറഞ്ഞു. ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ യൂറോപ്പ ലീഗ് ഫൈനല്‍ മത്സരത്തിനിടയ്ക്കാണ് പയറ്റിന് പരിക്കേറ്റത്. റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ കരീം ബെന്‍സേമയും ടീമിലില്ല.
യൂറോപ്പ ഫൈനലില്‍ രണ്ട് ഗോള്‍ നേടിയ ഗ്രീസ്മാന്, ചെല്‍സിയുടെ ഒളിവര്‍ ജിറൗഡ്, പാരീസ് സെന്റ് ജെര്മയിന്സിന്റെ എംബാപെ, ബാഴ്സലോണയുടെ ഒസ്മാനെ ഡംബാലെ തുടങ്ങിയവരിലാണ് കോച്ചിന്റെ പ്രതീക്ഷ.പരിക്കേറ്റ ലോറന്റ് കോസില്നിയും ടീമിലില്ല. ടീമംഗങ്ങളുടെ ശരാശരി പ്രായം 26 വയസാണ്. 2016 ലെ യൂറോ ഫൈനലല് കളിച്ച ഒമ്പത് കളിക്കാര്‍ ടീമിലുണ്ട്. സെവിയ മധ്യനിരക്കാരന് സ്റ്റീവന്‍ സോണ്സിയെ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ പിഎസ്ജിയുടെ അഡ്രിയന്‍ റാബിയോറ്റിനെ ഒഴിവാക്കി.
റഷ്യയില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഫ്രാന്‍സ്. ഓസ്ട്രേലിയ, ഡെന്മാര്ക്ക് , പെറു എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഫ്രാന്‍സ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 16 ന് ഓസ്ട്രേലിയയെ നേരിടും.റഷ്യയിലേക്ക് പുറപ്പെടും മുമ്പ് ഫ്രാന്‍സ് മൂന്ന് സൗഹൃദമത്സരങ്ങള്‍ കളിക്കും. മേയ് 28 ന് അയര്‍ലന്‍ഡിനെയും ജൂണ്‍ ഒന്നിന് ഇറ്റലിയുമായും ജൂണ്‍ ഒമ്പതിന് അമേരിക്കയുമായും മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: