ദാക്കര്‍: ലോകകപ്പിനുള്ള ഇരുപത്തിമൂന്ന് അംഗ സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ മുന്നേറ്റ നിരക്കാരന് സാദിയോ മാനെയാണ് അവരുടെ ആക്രമണ നിരയെ നയിക്കുന്നത്. മൊണാക്കോ സ്ട്രൈക്കര്‍ കീറ്റ ബാല്‍ഡേ, വെസ്റ്റ് ഹാം മധ്യനിരക്കാരന് ചീഖോവു കൊയാറ്റേ, എവര്‍ട്ടന്റെ ഇഡ്രിസ തുടങ്ങിയവരും ടീമിലുണ്ട്.
ഇരുപത്തിയാറുകാരനായ സാദിയോ മാനെ ഈ സീസണില്‍ ലിവര്‍പൂളിനായി 19 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനം നേടിയ ലിവര്‍പൂള്‍ അടുത്തയാഴ്ചത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.ഗോള്‍ കീപ്പര്‍ ഖാദിം എന്‍ ഡിയേയാണ് ആഫ്രിക്കയില്‍ ലീഗ് കളിക്കുന്നവരില്‍ നിന്ന് ടീമിലെത്തിയ ഏക താരം.
2002 ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയശേഷം ഇതാദ്യമായാണ് സെനഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002 ആദ്യമായി ലോകകപ്പില്‍ അരങ്ങേറിയ അവര്‍ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒറ്റ ഗോളിന് അട്ടിമറിച്ചു. പോളണ്ട്, ജപ്പാന്, കൊളമ്പിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് സെനഗല്‍ ഇത്തവണ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ജൂണ്‍ 19 ന് അവര്‍ മോസ്ക്കോയില്‍ പോളണ്ടുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: