കെ. സുജിത്ത്
ന്യൂദല്‍ഹി: കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിനോട് ഇന്ന് വൈകിട്ട് നാലിന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും ആവശ്യം സുപ്രീം കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന നിലപാടിലേക്ക് കോടതിയെത്തിയത്.
ഗവര്‍ണര്‍ക്കെതിരായ റിട്ട് ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ സുപ്രീം കോടതി വാദംകേട്ടിരുന്നു. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്കിയ രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. ഹര്‍ജി ഇന്നലെ രാവിലെ വീണ്ടും പരിഗണിച്ച കോടതി ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് തുറന്നുപറഞ്ഞു. ”ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കുന്നത് നിയമവിരുദ്ധമല്ല.
സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതം. എല്ലാത്തിനും മുകളില്‍ ഇത് അക്കങ്ങളുടെ കളിയാണ്. ഗവര്‍ണറാണ് തീരുമാനിക്കേണ്ടത്”. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, അശോക് ഭൂഷണ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രോട്ടെം സ്പീക്കറെ നിയമിക്കണം. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ പ്രധാനപ്പെട്ട നയതീരുമാനങ്ങള്‍ കൈക്കൊള്ളരുത്. ആംഗ്ലോ ഇന്ത്യന്‍ എംഎല്എംയെ നാമനിര്‍ദ്ദേശം ചെയ്യരുത്. വോട്ടെടുപ്പ് പരസ്യമായിട്ടാകണം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷമാകണം വിശ്വാസ വോട്ടെടുപ്പ്. ക്രമസമാധാനം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: