ബെംഗളൂരു: ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ബിജെപി നേതാക്കളും ആത്മവിശ്വാസത്തിലാണ്. 104 അംഗങ്ങളാണ് ബിജെപിക്കുള്ളത്. അതിനു പുറമേ ജെഡിഎസ്, കോണ്‍ഗ്രസ് സഖ്യത്തില്‍ ശക്തമായ എതിര്‍പ്പുള്ള നിരവധി എംഎല്‍എമാരുണ്ട്. ഇവരുടെ പിന്തുണയും യെദ്യൂരപ്പ പ്രതീക്ഷിക്കുന്നു. 120 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്ക് 120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാകരന്തലജെയും പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ്, ജനതാദള്‍ ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും ബിജെപിക്കൊപ്പം ചേരുമെന്ന ആശങ്കയുണ്ട്. ദള്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് പത്തോളം പേര് വിട്ടു നിന്നിരുന്നു. അവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നേതാക്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസമില്ല. അണികള്‍ കൊഴിഞ്ഞിട്ടില്ലെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന തന്നെ ഇതിന് തെളിവ്. ഗവര്‍ണ്ണര്‍ക്ക് നല്കിയ കത്തില്‍ നിരവധി എംഎല്‍എമാരുടെ ഒപ്പ് വ്യാജമാണെന്ന് സൂചനയുണ്ട്.
അതിനിടെ ഇന്നലെ രാത്രി വൈകി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന ഹൈദരാബാദിലെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നായിരുന്നു ഇത്.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: