ജമ്മു: പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. കുപ്വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണരേഖയില്‍ അസ്വാഭാവിക സാന്നിധ്യം സൈന്യം മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരരെ വധിച്ചതെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.
അഞ്ചംഗ സംഘമാണ് അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്. സ്ഥലത്തു നിന്നും രക്ഷപെട്ട രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഇന്ന് രാവിലെയാണ് ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തിയത്. കശ്മീര്‍ താഴ്വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം കാര്‍ഗിലിലെ സോജില ടണല്‍ നിര്‍മാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. തുടര്‍ന്ന് ലേ ടൗണില്‍ ലഡാക്കി ആത്മീയ നേതാവ് കുശക് ബകുളയുടെ 100-ാം ജന്മദിന ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: