ലേ; ജമ്മുകശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 കോടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലേയില്‍ നിന്ന് ശ്രീനഗറിലേക്ക്, 6800 കോടി രൂപ മുടക്കി പണിയുന്ന സോജില തുരങ്കത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനൊപ്പം നിരവധി വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു. പുതുതായി തുടങ്ങുന്ന വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് വന്‍തോതില്‍ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു.
14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം ഏതു കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതാണ്. നിലവില്‍ ലേയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്ക് മൂന്നര മണിക്കൂറാണ് വേണ്ടത്. തുരങ്കം വരുന്നതോടെ വെറും 15 മിനിറ്റ് മതിയാകും. ബല്‍ത്താളില്‍ നിന്ന് മീനാമാര്ഗിലേക്കാണ് തുരങ്കം. കനത്ത മഞ്ഞുവീഴ്ചയും മറ്റുമുള്ള സമയത്ത് ശ്രീനഗര്‍ ലേ പാത ദിവസങ്ങളോളം സ്തംഭിക്കുക പതിവാണ്. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ആ ബുദ്ധിമുട്ട് ഇല്ലാതാകും.
24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന വെന്റിലേഷനുള്ള തുരങ്കത്തില്‍ സിസിടിവി, ടണല്‍ റേഡിയോ സംവിധാനം, വാഹനങ്ങള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള സംവിധാനം തുടങ്ങി അത്യാധുനികസൗകര്യങ്ങള്‍ എല്ലാമുണ്ട്. ഒരോ 250 മീറ്ററിലും കാല്‍നടക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ വഴിയുണ്ട്. അടിയന്തര ഫോണ്‍ സംവിധാനം, അഗ്നി ശമന സംവിധാനങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ട്.
ശ്രീനഗര്‍, ജമ്മു മേഖലകളില്‍ 3884 കോടി മുടക്കി റിങ്ങ് റോഡുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കും മോദി തറക്കല്ലിട്ടു. 330 മെഗാവാട്ടിന്റെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്തു. ദാല്‍ ലേക്കിനു സമീപത്ത് നിര്‍മ്മിച്ച ഷേര്‍ ഇ കണ്വെന്ഷന് സെന്ററും രാജ്യത്തിന് സമര്‍പ്പിച്ചു.
മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തീവ്രവാദികളും വിഘടന വാദികളും ജമ്മുകശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: