വാക്കും അര്ത്ഥവുമെന്നപോലെ ചേര്‍ന്നിരിക്കുന്നവര്‍ (വാഗര്‍ത്ഥാവിവസംപൃക്തൗ… രഘുവംശം) എന്നാണ് കാളിദാസന് പാര്‍വ്വതീപരമേശ്വരന്മാരെ വിശേഷിപ്പിച്ചത്. വാക്കിനെയും അര്‍ത്ഥത്തേയും വേര്‍തിരിക്കാമെന്ന് നമ്മുടെ ‘ഭാഷാസ്നേഹി’കളില്‍ പലരും തെളിയിച്ചുകൊണ്ടിരിക്കുന്നു! അവര്‍ ഇങ്ങനെ അര്‍ത്ഥത്തെ അകറ്റിയ വാക്കുകളിലൊന്നാണ് ‘ഭയങ്കരം’.
‘ഭയമുണ്ടാക്കുന്നത്’ എന്നാണ് ‘ഭയങ്കര’ത്തിന്റെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ അതിപ്പോള്‍ പൊതുവേ പ്രയോഗിക്കപ്പെടുന്നില്ലെന്നത് വലിയൊരു വൈരുദ്ധ്യമാണ്.
ഭയങ്കര സൗന്ദര്യം, ഭയങ്കര രുചി, ഭയങ്കര ഇഷ്ടം, ഭയങ്കര സദ്യ… പ്രയോഗങ്ങള്‍ക്ക് അവസാനമില്ല.
”അവന് ഖത്തറില്‍ എന്താണ് ജോലി?”
”ഭയങ്കര ജോലിയാ”
”നല്ല ശമ്പളമുണ്ടോ”
”പിന്നെ, ഭയങ്കര ശമ്പളാ”
”ഭക്ഷണമൊക്കെ…”
”ഭയങ്കര ഭക്ഷണാ”
”ഇടയ്ക്ക് ലീവൊക്കെ കിട്ടുമോ?”
”പണ്ടത്തെപ്പോലെയല്ല, ഇപ്പോള്‍ ഭയങ്കര ലീവാ”
ഈ മട്ടിലാണ്’ഭയങ്കരജ്വരം’പടരുന്നത്! വേര്‍പിരിഞ്ഞ ഭയങ്കരത്തെയും അര്‍ത്ഥത്തെയും ഇനി കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ക്ക് കഴിയും?
‘ഭയങ്കര’ത്തിന്റേതുപോലെ പരിതാപകരമാണ് ‘ഭീഷണി’യുടെയും സ്ഥിതി. ഒരു കാരണവുമില്ലാതെ ചിലര്‍ ഭീഷണിപ്പെടുത്തുന്നു!
”തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു, കുടിവെള്ളത്തിന് ഭീഷണി”
”പാഠപുസ്തകം അച്ചടി മന്ദഗതിയില്‍, പഠനത്തിന് ഭീഷണി”
”ട്രഷറി നിയന്ത്രണം പെന്‍ഷന്‍കാര്‍ക്ക് ഭീഷണിയാകും”
”തോവാളയില്‍ പൂക്കള്‍ കുറഞ്ഞു ഓണം ഭീഷണിയില്‍”
ആര്‍ക്കും നേരിടാനാവാത്ത ഭീഷണി! സഹിക്കുകയേ വഴിയുള്ളു.
‘അടിസ്ഥാനമാക്കി’, ‘ആധാരമാക്കി’ എന്നൊക്കെ അര്‍ത്ഥമുള്ള ‘അധികരിച്ച്’ ഇപ്പോള്‍ ‘അധികമായി’യുടെ പകരക്കാരനാണ്.
”സ്വര്‍ണ്ണത്തിന്റെ അധികരിച്ച ഉപയോഗം കുറയ്ക്കണം”
”ജലജന്യരോഗങ്ങള്‍ അധികരിച്ച സാഹചര്യത്തില്‍”
”പെരിയാറില്‍ മാലിന്യ നിക്ഷേപം കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികരിച്ചു”
”പ്രസംഗം പത്തുമിനിട്ടില്‍ അധികരിക്കരുത്”
‘അധികരിച്ചു’വിനെ ഇങ്ങനെ കയറൂരി വിട്ടുകൂടാ
‘ഗംഭീര’ത്തിന് ആഴമുള്ളത് എന്നാണര്‍ത്ഥം. ‘ഉപരിപ്ലവമല്ലാത്തത്’ എന്ന അര്‍ത്ഥത്തില്‍ ഗംഭീരമായ പഠനം, ഗംഭീരമായ പ്രസംഗം എന്നൊക്കെ പ്രയോഗിക്കാം. എന്നാല്‍ ‘ഗംഭീരപൊക്ക’വും ‘ഗംഭീരപാചക’വും ‘അതി ഗംഭീരപൂക്കള’വും അസഹനീയമാണ്.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.വി കുഞ്ഞുരാമന്റെ ‘കേരളം’ എന്ന കവിതയിലെ ചില വരികള്‍:
”ഒരു ഭാഗത്തിലൗന്നത്യം
കലരും മലയാചലം
മറ്റു ഭാഗത്തു ഗംഭീര-
പാരാവാരം, ഭയങ്കരം”
‘ഗംഭീര’വും ‘ഭയങ്കര’വും ഇവിടെ ഉചിതമായി തന്നെ പ്രയോഗിച്ചിരിക്കുന്നു.
സ്വര്‍ഗം ത്രിശങ്കുവിനെ കൈവിട്ടിട്ട് ഏറെക്കാലമായി ‘ത്രിശങ്കുസ്വര്‍ഗത്തില്‍’ ‘ത്രിശങ്കുവില്‍’ ആയിരിക്കുന്നു!
”സീറ്റ് വിഭജന ചര്‍ച്ച ത്രിശങ്കുവില്‍” എന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ഒരാള്‍ ഈ സ്ഥലം എവിടെയാണെന്ന് സുഹൃത്തിനോട് ചോദിച്ചുവത്രെ. ത്രിപുരയ്ക്കടുത്താണെന്നായിരുന്നു മറുപടി!
”ശമ്പളവര്‍ദ്ധന ത്രിശങ്കുവില്‍”
”പണമില്ല, പാലം നിര്‍മ്മാണം ത്രിശങ്കുവില്‍”
”അധ്യാപകരെത്തിയില്ല, മൂല്യനിര്‍ണ്ണയം ത്രിശങ്കുവില്‍”
അതെ, ത്രിശങ്കുവില്‍ ദിവസവും ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്! ‘സ്വര്‍ഗ്ഗ’ത്തെപ്പോലും ഉപേക്ഷിക്കാമെങ്കില്‍ പറയാനും എഴുതാനും വിഷമമുള്ള ‘ത്രി’യെ എന്തിനു നിലനിര്‍ത്തണം? ‘ശങ്കുവില്‍’ എന്നുപോരെ? ലളിതം, സുന്ദരം!
* പിന്കുറിപ്പ് :
ഭാര്യ: തുവരപ്പരിപ്പിന് തീ വില!
ഭര്‍ത്താവ് : സാമ്പാറിന് ഭീഷണിയാകുമല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: